
കൊച്ചി: തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അവകാശ ഓഹരികളുടെ വില്പനയില്‍ നിക്ഷേപ പങ്കാളിത്തം ഏറുന്നു. ജനുവരി 28ന് അവസാനിക്കുന്ന അവകാശ ഓഹരി വില്പനയിലൂടെ 297 കോടി രൂപയാണ് സമാഹരിക്കുന്നത്. 2008-നുശേഷം ആദ്യമായി നടത്തുന്ന അവകാശ ഓഹരി വില്പനയില്‍ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് പങ്കെടുക്കാം. നിലവില്‍ 25 ഓഹരികള്‍ കൈവശമുള്ളവർക്ക് 14 ഓഹരികള്‍ എന്ന അനുപാതത്തില്‍ അപേക്ഷിക്കാം. 14:25 ആണ് അനുപാതം. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ 11 രൂപ പ്രീമിയം അടക്കം 21 രൂപയ്ക് വാങ്ങാനാകും. വളർച്ചാ ആവശ്യങ്ങള്‍ക്കും സാങ്കേതികവിദ്യാ വിപുലീകരണത്തിനുമാണ് തുക പ്രധാനമായും വിനിയോഗിക്കുക. മൂലധന പര്യാപ്തതാ അനുപാതം 17 ശതമാനമായി ഉയർത്തും. കഴിഞ്ഞ വർഷം ഡിസംബർ 31-ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 7.26 ശതമാനം വർദ്ധിച്ച് 26,443 കോടി രൂപയിലെത്തിയെന്നാണ് പ്രാഥമിക നിഗമനം. മൊത്തം വായ്പ 10.30 ശതമാനം ഉയർന്ന് 11,376 കോടിയായപ്പോള്‍ മൊത്തം നിക്ഷേപം 5.07 ശതമാനം ഉയർന്ന് 15,067 കോടി രൂപയിലെത്തി.