
ന്യൂഡൽഹി: വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
സബ്‌സിഡിക്ക് അർഹരല്ലാത്തവർ
വരുമാന പരിധി: ഉപഭോക്താവിനോ കുടുംബാംഗത്തിനോ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക നികുതി വരുമാനം (Gross Taxable Income) ഉണ്ടെങ്കിൽ സബ്സിഡി ലഭിക്കില്ല.
വിവരശേഖരണം: ആദായനികുതി വകുപ്പിന്റെ രേഖകൾ പരിശോധിച്ചാണ് വരുമാനം കണക്കാക്കുന്നത്. സമീപകാലത്ത് നടന്ന കെവൈസി (KYC) പുതുക്കൽ നടപടികൾക്ക് ശേഷമാണ് പരിശോധന ശക്തമാക്കിയത്.
നിലവിലെ സബ്സിഡി നിരക്ക്: ആദായനികുതി പരിധിക്ക് പുറത്തുള്ളവർക്കും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവർക്കും ഓരോ സിലിണ്ടറിനും 24.50 രൂപയാണ് നിലവിൽ സബ്സിഡിയായി നൽകുന്നത്.
തർക്ക പരിഹാരം: വരുമാന പരിധി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നവർക്ക് അത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം പരാതിപ്പെടാം. ടോൾ ഫ്രീ നമ്പറിലൂടെയോ (18002333555) അതത് കമ്പനികളുടെ പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
സബ്സിഡി നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായി വിമർശനമുയരുന്നുണ്ട്.
നേരത്തെ 400 രൂപയുണ്ടായിരുന്ന സബ്സിഡി തുക ലോക്ക്ഡൗൺ കാലത്താണ് 24.50 രൂപയായി കുറച്ചത്. ഇത്രയും ചെറിയ തുകയ്ക്കായി സർക്കാർ നടത്തുന്ന കർശന പരിശോധനകൾ അനാവശ്യമാണെന്ന് ഉപഭോക്താക്കൾ കരുതുന്നു.
വ്യക്തികളുടെ ആദായനികുതി വിവരങ്ങൾ എണ്ണക്കമ്പനികൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഉപഭോക്തൃ സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പെട്ടെന്നുണ്ടാകുന്ന ഇത്തരം സന്ദേശങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഏജൻസികളിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതും പ്രശ്‌നം സങ്കീർണമാക്കുന്നു.
എത്രപേർ സബ്സിഡി സ്വമേധയാ ഉപേക്ഷിച്ചു എന്നതിനെക്കുറിച്ചോ, നിലവിൽ എത്രപേർക്ക് സബ്സിഡി ലഭിക്കുന്നുണ്ടെന്നതിനെക്കുറിച്ചോ ഉള്ള കണക്കുകൾ ലഭ്യമല്ല.






