
മുംബൈ: വാണിജ്യ ബാങ്കുകളുടെ തട്ടിപ്പ് തരംതിരിക്കലും റിപ്പോര്‍ട്ടിംഗും സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) മാസ്റ്റര്‍ സര്‍ക്കുലര്‍ ബോംബെ ഹൈക്കോടതി സെപ്റ്റംബര്‍ 11 വരെ സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ജി എസ് പട്ടേല്‍, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്വാഭാവിക നീതിയുടെ ലംഘനം ആരോപിച്ച് ഫയല്‍ ചെയ്ത ഒു കൂട്ടം ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ച് നടപടി.അക്കൗണ്ടുകള്‍ വഞ്ചനാപരമാണെന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പ നേടിയവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.സര്‍ക്കുലര്‍, വായ്പക്കാരുടെ വാദം കേള്‍ക്കാനുള്ള അവകാശം റദ്ദു ചെയ്യുന്നതാണ്.
മുന്‍ ജെറ്റ് എയര്‍വേയ്‌സ് പ്രമോട്ടര്‍മാരായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ഹര്‍ജി സമര്‍പ്പിച്ചവരില്‍ പെടുന്നു. ഓരോ ഹര്‍ജിയും സ്വാഭാവിക നീതിയുടെ ലംഘനത്തെക്കുറിച്ച് പരാതിപ്പെടുന്നതായി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ സെപ്തംബര്‍ 7നും 8 നും ഹൈക്കോടതി ഇനി വാദം കേള്‍ക്കും.
അത് വരെ മാസ്റ്റര്‍ സര്‍ക്കുലര്‍ ബാധകമാകില്ല. ഏതെങ്കിലും അക്കൗണ്ടിനെ തട്ടിപ്പായി തരംതിരിക്കുന്നതിന് മുമ്പ് വായ്പ നേടിയവരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി മാര്‍ച്ച് 27 ന് ഉത്തരവിട്ടിരുന്നു. വായ്പ നേടിയ വ്യക്തിയ്ക്ക് ഗുരുതരമായ സിവില്‍ പ്രത്യാഘതങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്, സുപ്രീംകോടതി നിരീക്ഷിച്ചു.
‘വാണിജ്യ ബാങ്കുകളും തിരഞ്ഞെടുത്ത എഫ്‌ഐകളും തട്ടിപ്പ് തരംതിരിക്കലും റിപ്പോര്‍ട്ടിംഗും’ എന്ന റിസര്‍വ് ബാങ്കിന്റെ 2016 മാസ്റ്റര്‍ സര്‍ക്കുലര്‍ വിവിധ ഹൈക്കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വന്‍കിട വായ്പ കുടിശ്ശികക്കാരെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ സംശയാസ്പദ അക്കൗണ്ടുകള്‍ തട്ടിപ്പായി പ്രഖ്യാപിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.