
ന്യൂഡൽഹി: എയർടെല്ലിന്റെ ആഫ്രിക്ക ബിസിനസ്സ് കൈകാര്യം ചെയ്യുന്ന ഭാരതി എയർടെൽ ഇന്റർനാഷണൽ (നെതർലാൻഡ്‌സ്) ബിവി, ടെൻഡർ ഓഫറിലൂടെ നോട്ടുകൾ വാങ്ങി 450 മില്യൺ ഡോളറിന്റെ (3,565 കോടി രൂപ) കുടിശ്ശിക തീർത്തതായി കമ്പനി അറിയിച്ചു. 2024-ൽ ലഭിക്കേണ്ട 5.35 ശതമാനം ഗ്യാരണ്ടിയുള്ള 1 ബില്യൺ ഡോളറിന്റെ 300 മില്യൺ ഡോളർ മൂല്യമുള്ള സീനിയർ നോട്ടുകൾ വാങ്ങാൻ കമ്പനി ഒരു ടെൻഡർ ഓഫർ നൽകിയിരുന്നു. ഓഫർ ജൂൺ 21-ന് ആരംഭിച്ച് 2022 ജൂലൈ 19-ന് കാലഹരണപ്പെടും. ബോണ്ട് ഹോൾഡർമാർ 488 മില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ ടെൻഡർ ചെയ്തതിനെ തുടർന്ന് ടെൻഡർ ഓഫർ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
ഇതിന് പുറമെ ബാലൻസ് ഷീറ്റ് ഒപ്റ്റിമൈസ് ചെയ്യാനും കടം കുറയ്ക്കാനുമുള്ള ടെൻഡർ ഓഫറുമായി കമ്പനി എത്തിയിട്ടുണ്ട്. ഭാരതി എയർടെല്ലിന്റെ ബാധ്യതകൾ ഒഴികെയുള്ള ഏകീകൃത അറ്റ കടം 2022 മാർച്ച് 31 വരെ 1,23,544 കോടി രൂപയാണ്, മുൻ വർഷം ഇത് 1,15,512.4 കോടി രൂപയായിരുന്നു.