
മുംബൈ: ആഗോള ട്രാവൽ ടെക് യൂണികോൺ ആയ ഓയോയുടെ മാതൃ കമ്പനിയായ പ്രിസം പ്രാഥമിക ഓഹരി വിൽപനയ്ക്കൊരുങ്ങുന്നു. 6,650 കോടി രൂപ സമാഹരിക്കാൻ വിപണി നിയന്ത്രകരായ സെബിയിൽ നിന്ന് അനുമതി നേടി.
ഓഹരിവിൽപനയിലൂടെ കമ്പനിയുടെ മൂല്യം 700–800 കോടി യുഎസ് ഡോളറായി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികൾ പുറത്തിറക്കിയാണ് മൂലധന സമാഹരണം. കഴിഞ്ഞ ഡിസംബറിലാണ് പ്രാരംഭ ഐപിഒ പത്രിക പ്രിസം സെബിക്കു സമർപ്പിച്ചത്.
ഇന്ത്യ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളിൽ പ്രിസം സാന്നിധ്യം ശക്തമാക്കുകയും കമ്പനി നേരിട്ടു നടത്തുന്ന ഹോട്ടലുകളിലും സൺഡേ ഹോട്ടൽസ്, പാലറ്റ് ഹോട്ടൽസ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.






