
വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ആശ്വാസം
ന്യൂഡല്‍ഹി: ഇന്ധനവില വർദ്ധനവിന് പിന്നാലെ പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്‌ക്ക് ആശ്വാസമായി ഫണ്ട് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
10,000 കോടി രൂപയുടെ ഫണ്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വിമാന കമ്പനികള്‍ക്ക് ഇന്ധനവില സ്ഥിരത നല്‍കുന്നതിനായി എണ്ണ വിപണന കമ്പനികള്‍ക്ക് 10,000 കോടി രൂപയുടെ പിന്തുണ നല്‍കുന്ന പദ്ധതിയാണിത്.
പശ്ചിമേഷ്യൻ സംഘർഷം കാരണം വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവും പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങള്‍ക്ക് വ്യോമാതിർത്തിയില്‍ ഏർപ്പെടുത്തിയ വിലക്കുമാണ് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കിയതെന്ന് എയർലൈൻസുകള്‍ക്ക് ഈ സാമ്പത്തിക പിന്തുണ പ്രഖ്യാപനത്തിനിടെ കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.
എണ്ണക്കമ്പനികള്‍ക്ക് പലിശ രഹിത സഹായമായാണ് 10,000 കോടി നല്‍കുന്നത്. വിമാന കമ്പനികള്‍ക്കുണ്ടാവുന്ന വലിയ നഷ്‌ടം കുറയ്‌ക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവഴി ടിക്കറ്റ് നിരക്കിലെ വൻ വർദ്ധനവ് ഒഴിവാക്കാനാകുമെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്തെ ആഭ്യന്തര – അന്താരാഷ്‌ട്ര വിമാന സർവീസുകള്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.
ഈ വർഷം മാർച്ചില്‍ ലിറ്ററിന് 60.50 രൂപയായിരുന്ന ഇന്ധനത്തിന് മേയ് മാസത്തില്‍ 142 രൂപയായി വർദ്ധിച്ചിരുന്നു. ഇതോടെ പല വിമാന കമ്പനികളും സർവീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നതായി അറിയിച്ചിരുന്നു.





