പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

അപൂര്‍വ ഭൗമകാന്തം നിര്‍മിതി പ്രോത്സാഹിപ്പിക്കാന്‍ 7280 കോടി

ന്യൂഡല്‍ഹി: അപൂര്‍വമൂലകങ്ങളില്‍ നിന്നുള്ള ശക്തിയേറിയ കാന്തങ്ങളുടെ (റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്നറ്റ്) നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി.

വൈദ്യുതവാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജം, ഇലക്ട്രോണിക്‌സ്, എയ്‌റോസ്പെയ്സ്, പ്രതിരോധ സാമഗ്രികള്‍ തുടങ്ങി ഒട്ടേറെ മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ അപൂര്‍വ ഭൗമമൂലകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് ലക്ഷ്യം. രാജ്യത്ത് അപൂര്‍വമൂലകങ്ങളുടെ നിക്ഷേപമുള്ള ഭാഗത്ത് ഖനനം തുടങ്ങും.

ഏഴ് അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി ചൈന ഏപ്രിലില്‍ തടഞ്ഞിരുന്നു. ഓസ്‌ട്രേലിയയില്‍നിന്ന് ഇവ വാങ്ങാനും പ്രശ്‌നപരിഹാരത്തിനും ഇന്ത്യ ശ്രമവും തുടങ്ങിയിട്ടുണ്ട്.

ചൈനയും ബ്രസീലും കഴിഞ്ഞാല്‍ ഇന്ത്യയിലാണ് അപൂര്‍വ ഭൗമമൂലകങ്ങളുടെ വലിയ ശേഖരമുള്ളത്, 6.6 ദശലക്ഷം ടണ്‍. തീരദേശമേഖലയിലുള്ള ഈ പ്രകൃതിവിഭവങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെയാവും ഖനനം ചെയ്യുകയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ആലപ്പുഴയിലടക്കം നിലവില്‍ ഖനനതീരുമാനത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
ഭൗമകാന്തങ്ങളുടെ നിര്‍മാണത്തില്‍ പ്രതിവര്‍ഷം 6000 ടണ്‍ ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ആഗോളതലത്തിലുള്ള സുതാര്യമായ ലേലപ്രക്രിയയിലൂടെ അഞ്ചു കമ്പനികള്‍ക്ക് ഇതിനായി അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

X
Top