
ദില്ലി: 5G സ്പെക്ട്രം ലേലത്തിനായി ശതകോടീശ്വരൻ മുകേഷ് അംബാനി അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആണ് 5ജി ലേലത്തിൽ പങ്കെടുക്കുന്നത്. അതേസമയം ടെലികോം രംഗത്തേക്ക് പ്രവേശനം പ്രഖ്യാപിച്ച അദാനി ഗ്രൂപ്പ് 100 കോടിയാണ് കെട്ടിവെച്ചത്.
ലേലത്തിൽ പങ്കെടുക്കാനായി അപേക്ഷിക്കേണ്ട അവസാന ദിവസമാണ് അദാനി ഗ്രൂപ്പ് അപേക്ഷ നൽകുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക ടെലികോം മന്ത്രാലയം പുറത്തുവിട്ടിരുന്നു. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന ഭീമന്മാർ. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്‌സ് സ്‌പെക്‌ട്രം ലേലത്തിൽ വില്പനയ്ക്കുണ്ടാകും. ലേലത്തിന് മുൻപ് കമ്പനികൾ കെട്ടിവെക്കുന്ന തുക, ലേലത്തിൽ എത്ര എയർവേവുകൾക്ക് ലേലം വിളിക്കാമെന്ന് നിർണ്ണയിക്കുന്നു.
ലേലത്തിൽ പങ്കെടുക്കുന്ന നാല് പേരിൽ ഏറ്റവും ഉയർന്ന പണ നിക്ഷേപം നടത്തിയത് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആണ്. ഭാരതി എയർടെൽ 5,500 കോടി രൂപയും വോഡഫോൺ ഐഡിയ 2,200 കോടി രൂപയുമാണ് കെട്ടിവെച്ചത്. 5 ജി ലേലം ജൂലൈ 26ന് ആരംഭിക്കും. നാല് അപേക്ഷകരും കൂടി ആകെ 21,800 കോടി രൂപയുടെ നിക്ഷേപം ഇതുവരെ നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോ, ലേലത്തിൽ ശക്തമായ ലേലം വിളികൾ നടത്തിയേക്കും. അതേസമയം ഒരു സ്വകാര്യ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സ്പെക്‌ട്രം വാങ്ങാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചേക്കുമെന്ന് കെട്ടിവെച്ച തുക വ്യക്തമാക്കുന്നു.
14,000 കോടി രൂപ മുൻകൂട്ടി കെട്ടിവെച്ചതിനാൽ ലേലത്തിൽ ജിയോയ്ക്ക് നൽകിയിട്ടുള്ള യോഗ്യതാ പോയിന്റുകൾ 1,59,830 ആണ്. എയർടെല്ലിന് അനുവദിച്ചിട്ടുള്ള യോഗ്യതാ പോയിന്റുകൾ 66,330 ആണ്, വോഡഫോൺ ഐഡിയയുടേത് 29,370 ആണ്. അതേസമയം അദാനി ഡാറ്റ നെറ്റ്‌വർക്കിന് 1,650 യോഗ്യതാ പോയിന്റുകൾ ലഭിച്ചു.