ചൈനയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡുകളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഷവോമി ഒന്നിലധികം വിഭാഗങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
കമ്പനിയുടെ ചൈനീസ് തൊഴിലാളികളിൽ 15 ശതമാനത്തെ ഇതിനകം തന്നെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും പിരിച്ചുവിടലിന്റെ വ്യാപ്തി ഇപ്പോൾ വ്യക്തമല്ല.
2022 മൂന്നാം പാദത്തിലെ ഷഓമിയുടെ റിപ്പോർട്ട് അനുസരിച്ച് കമ്പനി ചൈനയിൽ 35,314 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ചൈനീസ് ദിനപത്രമായ സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് തൊഴിൽ അധികാരികളുടെ സൂക്ഷ്മപരിശോധന ഒഴിവാക്കാൻ ബിസിനസ് ഒപ്റ്റിമൈസേഷന്റെ പേരിലാണ് ചൈനയിലെ പിരിച്ചുവിടലെന്നും പറയുന്നു.
ചൈനീസ് തൊഴിൽ നിയമങ്ങൾ അനുസരിച്ച് കൂട്ട പിരിച്ചുവിടൽ 20 ലധികം ജോലികളെ ബാധിച്ചാൽ കമ്പനികൾ അധികാരികളെ അറിയിക്കേണ്ടതുണ്ട്.
ഷഓമിയുടെ സ്മാർട് ഫോണിന്റെയും ഇന്റർനെറ്റ് ബിസിനസിന്റെയും നിരവധി യൂണിറ്റുകളിലെ ജീവനക്കാരെ വെട്ടിക്കുറച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇത് സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ഷഓമി പുറത്തുവിട്ടിട്ടില്ല.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വെയ്‌ബോ, സിയാവോങ്‌ഷു, മൈമൈ എന്നിവയിൽ ഷഓമിയിലെ കൂട്ട പിരിച്ചുവിടലിനെക്കുറിച്ച് പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2022ലെ മൂന്നാം പാദത്തിൽ ഷഓമിയുടെ വരുമാനത്തിൽ 9.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌മാർട് ഫോൺ വിഭാഗത്തെയാണ് കാര്യമായി ബാധിച്ചത്. സ്മാർട് ഫോൺ ഡിവിഷന്റെ വരുമാനം 11 ശതമാനം ഇടിഞ്ഞു.
കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നതനുസരിച്ച് കമ്പനിയുടെ മൂന്ന് പ്രധാന സെഗ്‌മെന്റുകളിലെ സ്മാർട് ഫോണുകൾ, എഐഒടി, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയിലെ മാന്ദ്യമാണ് വരുമാനത്തിലെ ഇടിവിന് കാരണം.
പിരിച്ചുവിടൽ ഇന്ത്യയിലെ ഷഓമി ജീവനക്കാരെയും ബാധിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കമ്പനിക്ക് രാജ്യത്ത് വലിയ ജനപ്രീതിയുണ്ട്.
2022 വർഷത്തിൽ വരുമാനം 23 ശതമാനത്തിൽ നിന്ന് 21 ശതമാനമായി കുറഞ്ഞെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട് ഫോൺ വിപണി വിഹിതം ഷഓമിക്ക് തന്നെയാണ്.