
കോട്ടയം: വീടിനടുത്തേക്ക് ഐ.ടി. സംരംഭങ്ങളെ എത്തിക്കാനുള്ള നീക്കം ഒരു പടികൂടി മുന്നോട്ട്. സംസ്ഥാനത്തെ ആദ്യത്തെ ‘വർക്ക് നിയർ ഹോം’ കാമ്പസുകൾ കൊട്ടാരക്കര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ. സർക്കാർ ഐ.ടി. പാർക്കിന് കീഴിലാണിത് പ്രവർത്തിക്കുക.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള ഡിവലപ്മെന്റ് ആൻഡ് ഇന്നവേഷൻ കൗൺസിലാണ് ചുമതലക്കാർ.
സ്പെഷ്യൽ പർപസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്ക്ചർ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയത്.
5000 മുതൽ 50,000 വരെ ചതുരശ്രഅടി വിസ്തൃതിയുള്ള ഓഫീസാണ് സജ്ജമാക്കുക. ഇതിൽ പ്ലഗ് ആൻഡ് പ്ലേ എന്നനിലയിൽ ഗാഡ്ജറ്റുകൾ ക്രമീകരിക്കുന്ന ഇടം, വിശ്രമമുറികൾ, ഭക്ഷണശാല, വീഡിയോ കോൺഫറൻസ് മുറി, 24 മണിക്കൂറും സുരക്ഷാസംവിധാനം എന്നിവയുണ്ടാകും.
80 ശതമാനം കിഫ്ബി വായ്പതരും. 20 ശതമാനം ഓഫീസ് സജ്ജമാക്കുന്ന സംരംഭകൻ മുടക്കണം. 10 വർഷംകൊണ്ട് വായ്പ തിരിച്ചടച്ചാൽ മതി. ഒരുവർഷത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. വരുമാനത്തിൽ 90 ശതമാനം സംരംഭകന് എടുക്കാം. 10 ശതമാനം ഐ.ടി. ഇൻഫ്രാ ലിമിറ്റഡിനാണ്.
വർക് നിയർ ഹോം സജ്ജമാക്കാൻ ഉടൻ താത്പര്യപത്രം ക്ഷണിക്കും.
വലിയ നഗരങ്ങളിൽ നിന്ന് കേരളത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഐ.ടി. സംരംഭങ്ങൾ എത്തുന്നതിനൊപ്പം പല കാരണങ്ങളാൽ ജോലി ഇടയ്ക്കുവെച്ച് അവസാനിപ്പിക്കേണ്ടിവന്ന വനിതകൾക്കും വർക്ക് നിയർ ഹോം ഗുണകരമാകുമെന്ന് കെ-ഡിസ്കിന്റെ ഭാഗമായി നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു.
സംസ്ഥാനത്ത് അഞ്ചുലക്ഷം വനിതകളാണ് വർക് ബ്രേക്ക് ഉണ്ടായി വീടുകളിലുള്ളത്. ഇവരിൽ 97 ശതമാനംപേർ ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ഐ.ടി. പാർക്കുകളും വരുമ്പോൾ ഇവർക്ക് തൊഴിലിടത്തേക്ക് മടങ്ങാനാകും -ശ്രീകല പറഞ്ഞു.