
കോഴിക്കോട്: കേരളത്തില്‍ ആഭ്യന്തര യാത്രകള്‍ കുറഞ്ഞ ചെലവിലും വേഗത്തിലും ലഭ്യമാക്കാൻ സഹകരണ മേഖലയിലെ വിമാന സർവീസായ ‘കോ കേരള’ പദ്ധതിയുടെ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂർത്തിയായി.
കേരള സിവില്‍ ഏവിയേഷൻ ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് എന്നാകും കമ്പനിയുടെ പേര്. രജിസ്‌ട്രേഷൻ നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. സർക്കാർ എല്ലാവിധ പിന്തുയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അടുത്ത ഏപ്രിലോടെ സർവീസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സിഎൻ വിജയകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയാണ് അദ്ദേഹം.
വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സർവീസ് നടത്തുന്ന രീതിയിലാണ് പദ്ധതി. തുടക്കത്തില്‍ രണ്ട് വിമാനങ്ങള്‍ ലീസിനെടുത്ത് നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗലാപുരം, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് സർവീസുണ്ടാകും. കോ എയർ എന്ന പേര് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് സംസാരിച്ചിരുന്നു. സർക്കാർ അനുകൂല നിലപാടെടുത്തതോടെയാണ് രജിസ്‌ട്രേഷൻ നടപടികളിലേക്ക് കടക്കുന്നത്.
55 ശതമാനം ഓഹരി സഹകരണ സംഘത്തില്‍ നിന്നും ബാക്കി പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കാനുമാണ് ലക്ഷ്യമിടുന്നത്. കമ്പനി രൂപീകരിച്ച് 200 സഹകരണ സംഘങ്ങള്‍ രണ്ടു കോടി രൂപ വീതം പങ്കാളിത്തം നേടും. അതിവേഗ ട്രെയിനുകളിലെ യാത്രാനിരക്കിന് സമാനമായി ‘കോ കേരള’യില്‍ യാത്ര ചെയ്യാം.
സർവീസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. ഏവിയേഷൻ ഇൻസ്റ്റിറ്റിയൂട്ടും പദ്ധതിയുടെ ഭാഗമാകും.






