
കൊച്ചി: രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആഗോള യാത്രാ വ്യവസായമേഖല ലക്ഷ്യമിട്ട് ഐ.ബി.എസ്. സോഫ്റ്റ്‌വേർ ഗ്രൂപ്പ് ആരംഭിച്ച എ.ഐ. കമ്പനിയായ നാവിക് ടെക്നോളജി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ മേഖലകളിലേക്കും നിർമിതബുദ്ധി (എ.ഐ.) കടന്നെത്തുകയാണ്. സംസ്ഥാനത്തും സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ എ.ഐ. ഉപയോഗപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ. ഡാഷ് ബോർഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു.
ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിർമിതബുദ്ധി എത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽമേഖലയിലുൾപ്പെടെ ഈ മാറ്റം പ്രതിഫലിക്കും. മാറുന്ന ഈ സാഹചര്യം പഠിക്കുന്നതിനുവേണ്ടി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരുടെ റിപ്പോർട്ട് പരിഗണിച്ച് പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയ്ക്കൊപ്പം സമൂഹവും സർക്കാരും മാറണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എ.ഐ. വഴിയുള്ള തൊഴിൽ നഷ്ടത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം എ.ഐ. പഠിക്കുകയെന്നതാണെന്ന് ഐ.ബി.എസ്. സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.
ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തന ഇന്ധനമായി നിർമിതബുദ്ധി മാറാൻ പോകുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തണം. നിർമിതബുദ്ധിയിൽ നിന്നുള്ള വരുമാനം ഒാരോവർഷവും കൂടിവരുകയാണ്. ഐ.ടി. വ്യവസായത്തിന്റെ അടുത്തഘട്ടത്തിലേക്കുള്ള നാഴികക്കല്ലാണ് നാവിക്കിന്റെ പിറവിയെന്നും വി.കെ. മാത്യൂസ് ചൂണ്ടിക്കാട്ടി.
ഐ.ടി. സെക്രട്ടറി സീറാം സാംബശിവ റാവു, ഐ.ബി.എസ്. സോഫ്റ്റ്‌വേർ സി.ഇ.ഒ. സൊമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്‍മാൻ, എ.പി.എ.എക്സ്. പാർട്ണർ ഇന്ത്യാ മേധാവി ഹർജോത് ദാലിവാൾ തുടങ്ങിയവർ സംസാരിച്ചു.
നാവിക്
ഐ.ബി.എസിന്റെ യാത്രാവ്യവസായ നൈപുണ്യത്തെ നിർമിതബുദ്ധിയുടെ സഹായത്തോടെ നവീകരിക്കുകയാണ് നാവിക് ടെക്നോളജി ചെയ്യുന്നത്. അന്താരാഷ്ട്രരംഗത്തെ പ്രമുഖ എയർലൈനുകൾ, വിമാനത്താവളങ്ങൾ, ക്രൂയിസ് ലൈനുകൾ, വെക്കേഷൻ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ച് നാവിക് പ്രവർത്തിക്കും.
ലോകമെമ്പാടുമായി 16-ലധികം ഓഫീസുകൾ നാവിക് ടെക്നോളജിക്കായി സ്ഥാപിച്ചിട്ടുണ്ട്.






