
ന്യൂയോർക്ക്: അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതെ യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് 4.25% -4.5% പരിധിയില്‍ തന്നെ നിലനിര്‍ത്തും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യം മറികടന്നാണ് ഫെഡ് റിസര്‍വിന്റെ തീരുമാനം.
സാമ്പത്തിക അനിശ്ചിതത്വങ്ങളുടെയും പണപ്പെരുപ്പത്തിന്റെയും സാധ്യതകളാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതെ നിലനിര്‍ത്താന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചത്. കൂടാതെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനം യുഎസ് ഓഹരികള്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് ഉയര്‍ന്നു. യുഎസ് ഇപ്പോഴും ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയാണെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ പലിശനിരക്ക് കുറച്ച് അപകട സാധ്യത വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പവല്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ താരിഫുകള്‍ എവിടെയെത്തുമെന്ന് യുഎസ് കേന്ദ്ര ബാങ്കിന് ഇപ്പോഴും അറിവില്ല.
ഇത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്- ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് വില്യം ഡഡ്ലി പറയുന്നു. അവ അന്തിമമായി തീരുമാനിക്കപ്പെടുമ്പോള്‍ വളര്‍ച്ചക്കും പണപ്പെരുപ്പത്തിനും എന്ത് അനന്തര ഫലങ്ങളാണ് ഉണ്ടാകുക എന്നത് സംബന്ധിച്ചും രാഷ്ട്രീയ നേതൃത്വത്തിന് ഉറപ്പില്ലെന്നും വില്യം ഡഡ്ലി കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചുമത്തിയ നിരവധി താരിഫുകള്‍ക്കിടയില്‍ യുഎസ് സമ്പദ്വ്യവസ്ഥ എവിടേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കുന്നതുവരെ പലിശ നിരക്കുകള്‍ സ്ഥിരമായി നിലനിര്‍ത്തുമെന്ന് ഫെഡറല്‍ റിസര്‍വ് ഉറപ്പിച്ചു പറഞ്ഞു.