റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

മോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്

ന്യൂഡല്‍ഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2020ല്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ഇരുനേതാക്കളും നേര്‍ക്കുനേര്‍ നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാകുമിത്.

ദീര്‍ഘകാലമായി തുടരുന്ന നയതന്ത്ര അകല്‍ച്ചയ്ക്കും അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ജാഗ്രതയോടെയുള്ള മാറ്റം വരുത്താന്‍ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്.

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നയതന്ത്ര നീക്കങ്ങള്‍ സജീവം
ഷിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നയതന്ത്ര ചര്‍ച്ചകള്‍ സജീവമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെത്തി ഉന്നതതല ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യ-ചൈന അതിര്‍ത്തി കാര്യങ്ങള്‍ക്കുള്ള വര്‍ക്കിംഗ് മെക്കാനിസവും പ്രത്യേക പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നിരവധി സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

ഗാല്‍വാനില്‍ നിന്ന് സ്ഥിരതയിലേക്ക്?
2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ബന്ധം വഷളായത്. ചൈനയ്ക്കും സൈനികരെ നഷ്ടമായി.

തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യവും രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളില്‍ തകര്‍ച്ചയുമുണ്ടായി. പിന്നീട് നിരവധി സൈനിക-നയതന്ത്ര ചര്‍ച്ചകളിലൂടെ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും അതിര്‍ത്തി തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

വീണ്ടും വെല്ലുവിളിയായി അരുണാചല്‍ പ്രദേശ്
കിഴക്കന്‍ ലഡാക്കില്‍ ശാന്തത തിരിച്ചെത്തിയെങ്കിലും അരുണാചല്‍ പ്രദേശ് ഇപ്പോഴും തര്‍ക്ക മേഖലയായി തുടരുന്നു. അരുണാചലിനെ ‘സാങ്‌നാന്‍’ എന്ന് വിളിച്ച് മുഴുവന്‍ സംസ്ഥാനത്തിനും മേല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നു. ഇന്ത്യ ഇത് തള്ളിക്കളയുന്നു.

അടുത്തിടെ അപ്പര്‍ സുബന്‍സിരി മേഖലയില്‍ ചൈനീസ് സൈനിക നീക്കം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അരുണാചലിലെ സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കുന്നതിനെയും ഇന്ത്യ ശക്തമായി എതിര്‍ത്തു.

ചര്‍ച്ചയാകുന്നത് എന്തൊക്കെ?
മോദി-ഷി കൂടിക്കാഴ്ചയില്‍ അതിര്‍ത്തി സമാധാനം, വ്യാപാരം, നിക്ഷേപം, പ്രാദേശിക സുരക്ഷ എന്നിവ പ്രധാന ചര്‍ച്ചയാകും.

യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നീക്കങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷവും മൂലം ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക സഹകരണം വികസിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം, ബ്രിക്‌സ് വേദിയില്‍ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ചൈനയുടെ നീക്കം.

X
Top