
ഹൈദരാബാദ്: ഇന്ത്യൻ കാർ വിപണിയിൽ ശക്തമായ സാന്നിധ്യമുറപ്പിക്കാൻ ഫോക്‌സ്‌വാഗൺ. ജർമ്മൻ കാർ കമ്പനിയായ ഫോക്‌സ്‌വാഗൺ ഇന്ത്യയിലെ ജെഎസ്‌ഡബ്ല്യു ഗ്രൂപ്പുമായി പങ്കാളിത്തത്തിലേർപ്പെടാൻ ചർച്ചകൾ നടത്തിവരികയാണെന്നാണ് വിവരം.
വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ഫോക്‌സ്‌വാഗന്‍റെ കാറുകളുടെ ശ്രേണി വികസിപ്പിക്കാനും, കൂടുതൽ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാനും, ഇന്ത്യയിലെ ഫാക്ടറികൾ മെച്ചപ്പെടുത്താനുമാണ് പുതിയ കരാറിലേർപ്പെടുന്നത്.
നിലവിൽ ഫോക്‌സ്‌വാഗന്‍റെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. പുതിയ നീക്കം കമ്പനിയുടെ രാജ്യത്തെ മത്സരശേഷി മെച്ചപ്പെടുത്താനും കൂടുതൽ ലാഭം നേടിക്കൊടുക്കാനും സഹായിക്കുമെന്ന് കരുതുന്നു.
ഇന്ത്യൻ വിപണിയിൽ ദുർബലം
കഴിഞ്ഞ 20 വർഷത്തിലേറെയായി ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ കാറുകൾ വിൽക്കുന്നുണ്ട്. ഇന്ത്യയിൽ പ്രധാനമായും സ്കോഡ ബ്രാൻഡിലൂടെയാണ് വിൽക്കുന്നത്. കമ്പനി ഇപ്പോഴും ഇന്ത്യയിൽ കമ്പനിയുടെ വിപണി വിഹിതം രണ്ട് ശതമാനം മാത്രമാണ്. അതിനാൽ തന്നെ രാജ്യത്ത് വ്യവസായം വളർത്താനുള്ള പരിശ്രമത്തിലാണ് കമ്പനി.
മാത്രമല്ല, ഫോക്‌സ്‌വാഗൺ ഇന്ത്യയിലും നിയമപരമായ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്. 2024 ൽ, ഇറക്കുമതി നികുതി വെട്ടിച്ചതായി ആരോപിച്ച് ഇന്ത്യയിൽ കമ്പനിക്കെതിരെ ആരോപണമുയർന്നു.
തുടർന്ന് ഇന്ത്യൻ സർക്കാർ കമ്പനിയിൽ നിന്ന് 1.4 ബില്യൺ ഡോളർ നികുതി ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും പാലിച്ചതായി പറഞ്ഞുകൊണ്ട് കമ്പനി തെറ്റ് നിഷേധിച്ചു. കേസ് ഇപ്പോഴും കോടതിയിൽ പരിഗണനയിലാണ്. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.
ഇന്ത്യയ്ക്ക് പുറത്തും സമ്മർദ്ദം
ഇന്ത്യയ്ക്ക് പുറത്തും ഫോക്‌സ്‌വാഗൺ വെല്ലുവിളികൾ നേരിടുകയാണ്. അന്താരാഷ്ട്ര തലത്തിലും കമ്പനിക്ക് സമ്മർദ്ദം തുടരുന്നു. ചെലവ് കുറയ്ക്കാൻ നിക്ഷേപകർ കമ്പനിയോട് ആവശ്യപ്പെടുന്നുണ്ട്.
താരിഫ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ചൈനയിലെ വിപണിയും മന്ദഗതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിനാൽ, ഇന്ത്യൻ വിപണിയിലെങ്കിലും തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തേണ്ടത് ഫോക്‌സ്‌വാഗന് അത്യാവശ്യമാണ്.






