
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തി. 1000 മെട്രിക് ടണ്‍ വരുന്ന സ്വർണ അയിരുകളുടെ നിക്ഷേപമുണ്ടെന്നാണു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏഴു ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരമാണിത്. രണ്ടു കിലോമീറ്റർ വരെ ആഴമുള്ള 40 സ്വർണ വെയ്നുകൾ കണ്ടെത്തിയ പിംഗ്ജിയാംഗ് കൗണ്ടിയിലാണ് നിക്ഷേപമുള്ളത്.
300 മെട്രിക് ടണ്‍ സ്വർണം ഈ വെയ്നുകൾക്കുള്ളിൽ ഉണ്ടാകാമെന്നാണു നിഗമനം. മൂന്നു കിലോമീറ്റർ ആഴത്തിൽ കൂടുതൽ സ്വർണം ഉണ്ടാകാമെന്നാണു 3ഡി മോഡലിംഗ് പരിശോധനയിൽ തെളിയുന്നത്.
പ്രദേശത്തെ പല പാറകൾ തുരന്നപ്പോഴും സ്വർണത്തിന്‍റെ നിക്ഷേപം കാണാൻ സാധിച്ചെന്ന് ഓർ പ്രോസ്പെക്ടിംഗ് വിദഗ്ധനായ ചെൻ റൂലിൻ പറഞ്ഞു. 2000 മീറ്റർ പരിധിയിലുള്ള ഒരു ടണ്‍ അയിരിൽ പരമാവധി 138 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ട്.
3ഡി ജിയോളജിക്കൽ മോഡലിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സ്വർണമേഖലയിൽ ഖനനം നടത്തുക.
സ്വർണനിർമാണത്തിന്‍റെ കാര്യത്തിൽ ആഗോളരംഗത്ത് നിർണായക പങ്ക് വഹിക്കുന്ന ചൈനയ്ക്ക് പുതിയ കണ്ടെത്തൽ വലിയ ഉൗർജം നൽകും. വാർത്ത പുറത്തുവന്നതിനു പിന്നാലെ സ്വർണവിലയിൽ വർധനവുണ്ടായിട്ടുണ്ട്.
മൈനിംഗ് ടെക്നോളജി അനുസരിച്ച് താഴെ പറയുന്നവയാണ് ചൈനയിലെ
നിക്ഷേപത്തിനു മുന്പ് ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള വലിയ സ്വർണശേഖരങ്ങൾ
- സൗത്ത് ഡീപ് ഗോൾഡ് മൈൻ-ദക്ഷിണാഫ്രിക്ക
- ഗ്രാസ്ബർഗ് ഗോൾഡ് മൈൻ-ഇന്തോനേഷ്യ
- ഒളിന്പിയഡ ഗോൾഡ് മൈൻ- റഷ്യ
- ലിഹിർ ഗോൾഡ് മൈൻ-പാപ്പുവ ന്യൂ ഗിനിയ
- നോർട്ടെ അബിയേർട്ടോ ഗോൾഡ് മൈൻ- ചിലി
- കാർലിൻ ട്രെൻഡ് ഗോൾഡ് മൈൻ-യുഎസ്എ
- ബോഡിംഗ്ടൺ ഗോൾഡ് മൈൻ- വെസ്റ്റേൺ ഓസ്ട്രേലിയ
- എംപോനെംഗ് ഗോൾഡ് മൈൻ- ദക്ഷിണാഫ്രിക്ക
- പ്യൂബ്ലോ വിജോ ഗോൾഡ് മൈൻ-ഡൊമിനിക്കൻ റിപ്പബ്ലിക്
- കോർട്ടെസ് ഗോൾഡ് മൈൻ- യുഎസ്എ






