
മുംബൈ: ഇന്റർനെറ്റ് ഇല്ലാതെയും ഇനി ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിന്റെ (UPI) ഓഫ്‌ലൈൻ ‘ടാപ്പ് ആൻഡ് പേ’ പ്രവർത്തനം ഇന്ത്യ ആരംഭിക്കുന്നതോടെയാണിത്. ഉപയോക്താക്കൾക്ക് അവരുടെ ഫോണും PoS മെഷീനും ഓഫ്ലൈനിൽ ആയിരിക്കുമ്പോൾ പോലും പണം ഇടപാട് നടത്താൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനമെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലെ വൻ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും UPI ഇടപാടുകൾ നടത്താനാകും എന്നാണ് ഇതിന്റെ സവിശേഷത. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിലവിലുള്ള ടാപ്പ് ആൻഡ് പേ സംവിധാനത്തിന് സമാനമായി ഇത് പ്രവർത്തിക്കും.
ഉപയോക്താക്കൾ ഇന്റർനെറ്റ് കണക്ഷൻ ഉള്ള സമയത്ത് അവരുടെ UPI ലൈറ്റ് വാലറ്റിൽ പണം നിറയ്ക്കണം. വാലറ്റ് നിറച്ചുകഴിഞ്ഞാൽ, അവരുടെ NFC-സജ്ജീകരിച്ച സ്മാർട്ട്‌ഫോൺ അനുയോജ്യമായ PoS ടെർമിനലിൽ ടാപ്പ് ചെയ്താൽ പേയ്‌മെന്റ് നടത്താം. രണ്ട് ഉപകരണങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ഇത് സാധ്യമാകും.
തുക പ്രീലോഡ് ചെയ്ത UPI ലൈറ്റ് ബാലൻസിൽ നിന്നാണ് വരുന്നതെങ്കിൽ ആ ഇടപാടിന് UPI പിൻ നൽകേണ്ടതില്ല. വിമാനങ്ങൾ, ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ഗ്രാമപ്രദേശങ്ങൾ, സെല്ലുലാർ നെറ്റ്‌വർക്ക് തിരക്കേറിയ വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനംചെയ്യും. ഓഫ്‌ലൈൻ ടാപ്പ്-ആൻഡ്-ഗോ സ്‌കീമിന് 2,000 രൂപയുടെ വരെ പേയ്‌മെന്റുകൾ നടത്താൻ കഴിയുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടു ചെയ്യുന്നു.
പുതിയ ഫീച്ചറിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ NPCI ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. നിലവിൽ ഓഫ്‌ലൈൻ പേയ്‌മെന്റ് ആർബിഐ വ്യത്യസ്ത പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.
ഓഫ്‌ലൈൻ UPI പേയ്‌മെന്റ് സംവിധാനത്തിനുള്ള ഇന്ത്യയുടെ ഇന്ത്യയുടെ ആദ്യത്തെ നീക്കമല്ലിത്.
2023 ൽതന്നെ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) UPI Lite X പുറത്തിറക്കിയിരുന്നു. NFC-സജ്ജീകരിച്ച രണ്ട് സ്മാർട്ട്‌ഫോണുകൾക്കിടയിൽ ഓഫ്‌ലൈൻ ഇടപാടുകൾ സാധ്യമാക്കുന്ന സംവിധാനമാണിത്. എന്നാൽ പുതിയ ഫീച്ചർ ഒരു പടികൂടി മുന്നോട്ട് വെക്കുന്നതാണ്.
രണ്ട് ഫോണുകൾക്ക് പകരം, NPCI-സർട്ടിഫൈഡ് ഓഫ്ലൈൻ PoS ടെർമിനൽ ഉള്ള ഏത് വ്യാപാരിക്കും പണം നൽകാൻ ഇത് സഹായിക്കും.






