ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

1.19 ലക്ഷം കോടിയുടെ വായ്പാ കുടിശിക തിരിച്ചുപിടിച്ച് പൊതുമേഖല ബാങ്കുകൾ

മുംബൈ: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങൾക്കിടെ വായ്പ കുടിശികയായിരുന്ന 1.19 ലക്ഷം കോടി രൂപ, രാജ്യത്തെ പൊതുമേഖല ബാങ്കുകൾ തിരിച്ചു പിടിച്ചുവെന്ന് റിസർവ് ബാങ്ക് (ആർബിഐ).

2020-21 സാമ്പത്തിക വർഷത്തിൽ 58,494 കോടി രൂപയാണ് ബാങ്കുകൾ തിരിച്ചുപിടിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ച മൊത്തം തുക 67,162 കോടിയായി ഉയർന്നുവെന്നും വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയായി ആർബിഐ അറിയിച്ചു.

കുടിശികയാകുന്ന വായ്പകളിൽ നിന്നും പൊതുമേഖല ബാങ്കുകൾ തിരിച്ചുപിടിക്കുന്ന തുക വർധിക്കുന്നുണ്ടെങ്കിലും മറുവശത്ത് വായ്പകൾ എഴുതിത്തള്ളുന്ന (Write off) പ്രവണതയും വർധിക്കുന്നുണ്ടെന്ന് ആർബിഐയുടെ തന്നെ ഉത്തരങ്ങളിൽ നിന്നും വ്യക്തമാകുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി മൊത്തം 3.66 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ബാങ്കുകൾ എല്ലാം ചേർന്ന് എഴുതിത്തള്ളിയതെന്ന് ആർബിഐ മറുപടി നൽകിയതായും മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

2020-21 സാമ്പത്തിക വർഷത്തിൽ പൊതുമേഖല ബാങ്കുകൾ 1.18 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി. 2022-23 സാമ്പത്തിക വർഷത്തിൽ ഇതു 1.31 ലക്ഷം കോടിയായി വർധിച്ചു.

തിരിച്ചുപിടിക്കുന്ന തുക ഉയരുന്നത് ശുഭലക്ഷണമാണെങ്കിലും വായ്പ കുടിശികയാകുന്നതും വർധിക്കുന്നത് ശ്രദ്ധപതിയേണ്ട വിഷയമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന റിസർവ് ബാങ്കിൻ്റെ പണനയ സമിതിയുടെ (MPC) ദ്വൈമാസ അവലോകന യോഗത്തിൽ ഡെപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ, കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമം മെച്ചപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു.

മികവോടെ കാനറ ബാങ്ക്
പൊതുമേഖല ബാങ്കുകളുടെ കൂട്ടത്തിൽ എഴുതിത്തള്ളിയ വായ്പകളുടെ മൂല്യത്തേയക്കാൾ കൂടുതൽ കുടിശിക തുക തിരിച്ചുപിടിച്ച ഏക സർക്കാർ ബാങ്കിങ് സ്ഥാപനം കാനറ ബാങ്ക് മാത്രമാണ്. കഴിഞ്ഞ (2022-23) സാമ്പത്തിക വർഷത്തിൽ കാനറ ബാങ്ക് തിരിച്ചുപിടിച്ച വായ്പ കുടിശിക തുക 11,919 കോടി രൂപയാകുന്നു.

എന്നാൽ എഴുതിത്തള്ളിയ വായ്പ 4,472 കോടി രൂപ മാത്രമായിരുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ എസ്ബിഐ കഴിഞ്ഞ സാമ്പത്തിക വർഷം എഴുതിത്തള്ളിയ വായ്പ 24,061 കോടിയാണെങ്കിൽ തിരിച്ചുപിടിച്ചത് 13,024 കോടി രൂപ മാത്രമാകുന്നു.

വായ്പ എഴുതിത്തള്ളൽ?
ഒരു വായ്പയിന്മേൽ ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള കാലയളവ് പൂർത്തിയായിട്ടും തിരിച്ചടവ് ഉണ്ടായിട്ടില്ലെങ്കില്‍, ആ വായ്പാ തുകയെ ബാലന്‍സ് ഷീറ്റിലെ ആസ്തി എന്ന ഗണത്തിൽ നിന്നും മാറ്റി, പ്രത്യേകമായൊരു അക്കൗണ്ടിലേക്ക് രേഖപ്പെടുത്തുന്നതിനെയാണ് എഴുതിത്തള്ളൽ എന്നു വിശേഷിപ്പിക്കുന്നത്.

എന്നിരുന്നാലും കുടിശികയായ വായ്പാ തുക തിരിച്ചുപിടിക്കാനുള്ള ശ്രമം ബാങ്ക് തുടരും. ചുരുക്കത്തിൽ ബാലൻസ് ഷീറ്റ് ക്രമീകരിക്കാനായുള്ള ബാങ്കിങ് മേഖലയിലെ ഒരു സാങ്കേതിക നടപടിക്രമം മാത്രമാണിത്.

X
Top