
കൊച്ചി: മുൻകൂർ പണമടച്ചാലും ആവശ്യത്തിനനുസരിച്ച് പെട്രോൾ പമ്പുകളിലേക്ക് സ്‌റ്റോക്ക് നൽകാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ തയ്യാറാകാത്തതിനാൽ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിതരണം താറുമാറായി. പല പമ്പുകളും നേരത്തേ അടയ്ക്കുകയാണ്. ദിവസം മുഴുവൻ അടച്ചിടുന്നവയുമുണ്ട്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നെങ്കിലും ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർദ്ധിപ്പിക്കാൻ കേന്ദ്ര സമ്മർദ്ദംമൂലം എണ്ണക്കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെ എക്‌സൈസ് നികുതി വെട്ടിക്കുറച്ചതും തിരിച്ചടിയായി. 120 ദിവസമായി പെട്രോൾ, ഡീസൽവില മാറ്റമില്ലാതെ തുടരുകയാണ്.
പെട്രോളിനും ഡീസലിനും ലിറ്ററിന് പത്തുരൂപയിലേറെ നഷ്ടം എണ്ണക്കമ്പനികൾ നേരിടുന്നുണ്ട്. ഇതുമൂലമാണ് പമ്പുകൾക്ക് സ്‌റ്റോക്ക് നിഷേധിക്കുന്നത്. മുമ്പ് സ്റ്റോക്ക് പമ്പിലെത്തുമ്പോൾ പണം അടച്ചാൽ മതിയായിരുന്നു. ഇപ്പോൾ മുൻകൂർ പണം അടച്ചാലേ പെട്രോളും ഡീസലും പമ്പുകളിൽ എത്തൂ. അതും ഓരോ പമ്പിലെയും വില്പനയ്ക്ക് ആനുപാതികമായി മാത്രം.
പൊതുമേഖലാ എണ്ണക്കമ്പനികൾ ക്രൂഡോയിൽ വില വർദ്ധനയ്ക്ക് അനുസരിച്ച് റീട്ടെയിൽ വില കൂട്ടാത്തതിനാൽ റിലയൻസ്, നയാര പോലെയുള്ള സ്വകാര്യ പെട്രോൾ പമ്പുകളും പ്രതിസന്ധിയിലായി. ഏകപക്ഷീയമായി വിലകൂട്ടിയാൽ ഉപഭോക്താക്കൾ കൈവിടുമെന്നതാണ് തിരിച്ചടി. പല സ്വകാര്യ പമ്പുകളും പ്രവർത്തനം നിറുത്തിയിട്ടുമുണ്ട്.