
കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫെയ്സ് 2-ൽ നിർമിക്കുന്ന പുതിയ ഐ.ടി. ടവർ പൊളാരിസിനുള്ള ഭൂമിയുടെ പാട്ടക്കരാർ പ്രമുഖ ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പർമാരായ കാസ്പിയൻ ടെക്പാർക്സിന് കൈമാറി.
വ്യവസായ-ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വി.പി. സജീന്ദ്രൻ എം.എൽ.എ., ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ചായിരുന്നു കരാർ കൈമാറ്റം. 150 കോടി രൂപ ചെലവിൽ 1.31 ഏക്കറിലാണ് പുതിയ ഐ.ടി. കെട്ടിടം നിർമിക്കുന്നത്.
ഇൻഫോപാർക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ, കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിഹ് ഡയറക്ടർ തോമസ് ചാക്കോ എന്നിവർ പാട്ട കരാറിൽ ഒപ്പുവെച്ചു.
ഇൻഫോപാർക്ക് കൊച്ചി ഫെയ്സ് 2-ൽ സെസ് ഇതര മേഖലയിലാണ് ’പൊളാരിസ്’ നിർമിക്കുന്നത്.
നിലവിൽ ഇൻഫോപാർക്ക് കൊച്ചി ഫെയ്സ് 2-ൽ കാസ്പിയൻ ടെക്പാർക്‌സിന് സെസ് ഇതര വിഭാഗത്തിൽ രണ്ട് ഐ.ടി. കെട്ടിടങ്ങളുണ്ട്. ഇതിൽ ഒന്നിൽ പൂർണമായും എയർ ഇന്ത്യയുടെ സെന്റർ ഓഫ് ഡിജിറ്റൽ ഇനവേഷൻ കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ കെട്ടിടത്തിൽ ഐ.ടി. കമ്പനികളും പ്രവർത്തിക്കുന്നു.
മൊത്തം 17 നിലകളിലായി 2.19 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയ ഉള്ള ഈ ടവർ പൂർത്തിയാകുന്നതോടെ ഐ.ടി. മേഖലയിൽ 1500-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.
പ്രോജക്ടിനെക്കുറിച്ചുള്ള വിശദമായ പ്രസന്റേഷൻ കാസ്പിയൻ സംഘം ചടങ്ങിൽ അവതരിപ്പിച്ചു. ടെക്നോപാർക്ക് സി.ഇ.ഒ. സന്ദീപ് കുമാർ, ഐ.ടി. വകുപ്പ് അഡീഷണൽ സെക്രട്ടറി എം. രാജേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






