ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്.
ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ കോടതി തള്ളി.
ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നുമാണ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
ഇത്തരം കാര്യങ്ങൾ ആശങ്കാ ജനകമാണെന്നും സ്വകാര്യതാ നയം പരിശോധിക്കാൻ ഗൂഗിൾ തയ്യാറാകണമെന്നും കോടതി നിർദേശിച്ചു.
അതേസമയം തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം ഗൂഗിൾ നിഷേധിച്ചു. ആപ്പുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന ഡേറ്റകൾ മാത്രമാണ് ശേഖരിക്കുന്നത്. ഇത് ഒരിക്കലും സ്വകാര്യതയെ ലംഘിക്കുന്നില്ലെന്നും കോടതിയിൽ തങ്ങളുടെ ഭാഗം വ്യക്തമാകുമെന്നും ഗൂഗിൾ പറഞ്ഞു.