
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകതയുടെ കരുത്തില്‍ ഇന്ത്യയുടെ സേവന മേഖല അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ച കൈവരിച്ചു. ബുധനാഴ്ച പുറത്തുവിട്ട എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ സൂചിക പ്രകാരം ഏപ്രിലിലെ നിരക്ക് 58.8 ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 14 മാസത്തെ താഴ്ന്ന നിരക്കായ 57.5-ല്‍ എത്തിയിരുന്നു. പുതിയ ഓര്‍ഡറുകളുടെ ഒഴുക്കും ഇ-കൊമേഴ്സ് രംഗത്തെ ഉണര്‍വുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം വിദേശ ഓര്‍ഡറുകളില്‍ ഇടിവുണ്ടായെങ്കിലും, ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് ഇന്ത്യയ്ക്ക് തുണയായി. അന്താരാഷ്ട്ര വിതരണക്കാരെ ആശ്രയിക്കുന്നത് കുറച്ച് ഉപഭോക്താക്കള്‍ ആഭ്യന്തര വിതരണക്കാരിലേക്ക് മാറിയത് ഗതാഗത മേഖലയ്ക്കും വലിയ ഉത്തേജനം നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ടൂറിസം മേഖലയിലെ മാന്ദ്യവും കയറ്റുമതി വളര്‍ച്ചയെ അല്പം ബാധിച്ചെങ്കിലും ആഭ്യന്തര ഓര്‍ഡറുകള്‍ ഈ കുറവ് നികത്തി.
പാചക എണ്ണ, മുട്ട, മാംസം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും തൊഴില്‍ ചെലവും സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ അധികച്ചെലവ് പൂര്‍ണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പല സ്ഥാപനങ്ങളും ഉയര്‍ന്ന ചിലവുകള്‍ സ്വയം ഏറ്റെടുക്കുന്നതിനാല്‍ വില്‍പന വിലയിലെ വര്‍ദ്ധനവ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു.
തൊഴിലവസരങ്ങളിൽ വർധന പുതിയ ബിസിനസ്സ് അവസരങ്ങള്‍ വര്‍ദ്ധിച്ചതോടെ സേവന മേഖലയില്‍ നിയമനങ്ങളും സജീവമായി.
വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി ജൂനിയര്‍, താല്‍ക്കാലിക തസ്തികകളിലേക്ക് കമ്പനികള്‍ വ്യാപകമായി ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു. സര്‍വ്വേയില്‍ ഉള്‍പ്പെട്ട നാല് പ്രധാന സേവന മേഖലകളിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത് രാജ്യത്തെ തൊഴില്‍ വിപണിക്ക് ശുഭസൂചനയാണ്.
നിര്‍മ്മാണ-സേവന മേഖലകള്‍ ഒരുപോലെ കരുത്താര്‍ജ്ജിച്ചതോടെ ഇന്ത്യയുടെ സംയോജിത പിഎംഐ 57.0ല്‍ നിന്ന് 58.2 ആയി ഉയര്‍ന്നു. വരും വര്‍ഷത്തെക്കുറിച്ച് സേവന സ്ഥാപനങ്ങള്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോകുന്നതും ഭാവിയിലുണ്ടായേക്കാവുന്ന ചെലവ് വര്‍ദ്ധനവും ബിസിനസ് ആത്മവിശ്വാസത്തെ നേരിയ തോതില്‍ ബാധിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.






