
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈൻ ഓട്ടോ ടാക്സി സർവീസ് ’കേരള സവാരി’ ചിങ്ങം ഒന്നിനു യാഥാർഥ്യമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
അംഗീകൃത നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നാണ് കേരള സവാരിയുടെ പ്രത്യേകതയെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരള സവാരിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 500 ഓട്ടോറിക്ഷകളാണ് നിരത്തിലിറങ്ങുക.
സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരിയിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം മോട്ടോർ തൊഴിലാളികൾക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കും.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്സി നിരക്കിനൊപ്പം എട്ടു ശതമാനം സർവീസ് ചാർജ് മാത്രമാണ് ഈടാക്കുക. മറ്റ് ഓണ്‍ലൈൻ ടാക്സി സർവീസുകളിൽ അത് 25 ശതമാനത്തിലും മുകളിലാണ്.