
തിരുവനന്തപുരം: ധനപ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുത്തു. ഇനി 2,890 കോടി മാത്രമാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ അവശേഷിക്കുന്നത്. പ്രതിസന്ധി ഗുരുതരമായതോടെ കെഎസ്ആര്‍ടിസിക്ക് ഈ മാസം ഇനി പണം നല്‍കാനാവില്ലെന്നാണ് ധനവകുപ്പ് നിലപാട്.
കടപ്പത്രം ലേലം ചെയ്ത് ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാര്‍ എടുത്തത് 1000 കോടിരൂപ. 7.36 ശതമാനമാണ് പലിശ. 18 വര്‍ഷത്തേക്കുള്ള കടപ്പത്രങ്ങളാണ് റിസര്‍വ് ബാങ്ക് വഴി ലേലം ചെയ്തത്.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണി ഇടപെടല്‍ നടത്താന്‍ സപ്ലൈകോയ്ക്ക് ഈയാഴ്ച കുറച്ചു പണം നല്‍കുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു.
ഇതിന് പുറമെ അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും നല്‍കാനും ഇത്തവണ കടമെടുത്ത തുക ഉപയോഗിക്കും.
രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍, ഓണം അഡ്വാന്‍സ്, കെ.എസ്.ആര്‍.ടി.സിക്കുള്ള സഹായം എന്നിവയ്ക്കൊക്കെ ഇനി പണം കണ്ടെത്തണം. ഓണം അഡ്വാന്‍സിന്‍റെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടുമില്ല.
ഡിസംബര്‍ വരെ 15390 കോടി കടമെടുക്കാനായിരുന്നു കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ 12500 കോടി കടമെടുത്തു കഴിഞ്ഞു. അഞ്ചുമാസം സര്‍ക്കാരിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ 5 ലക്ഷത്തിന്‍റെ വരെ ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കുന്നതില്‍ തടസമില്ല. സപ്ലൈകോയ്ക്ക് പുറമെ കെ.എസ്.ആര്‍.ടി.സിയും ധനവകുപ്പിന്‍റെ കനിവ് കാത്തിരിക്കുകയാണ്.
ശമ്പളത്തിന് സഹായമായി സര്‍ക്കാര്‍ നല്‍കുന്ന 80 കോടിയില്‍ 40 കോടി കിട്ടിയാലേ കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടാം ഗഡു ശമ്പളം നല്‍കാന്‍ കഴിയൂ.
പെന്‍ഷന്‍ വിതരണത്തിന് തിങ്കളാഴ്ച 71 കോടി നല്‍കിയതിനാല്‍ ശമ്പളവിതരണത്തിനുള്ള സഹായം നല്‍കാനാവില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.






