
മുംബൈ: രൂപയുടെ മൂല്യമിടിവിന്റെ പ്രധാന കാരണം വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണെന്ന് വിലയിരുത്തൽ. ആഗോള നിക്ഷേപ സ്ഥാപനമായ ജെഫ്രീസിന്റേതാണ് നിരീക്ഷണം. നിലവിലെ സാഹചര്യത്തിൽ രൂപയുടെ തകർച്ചയ്ക്കുകാരണം കറന്റ് അക്കൗണ്ട് കമ്മിയല്ല, വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പണം പിൻവലിക്കുന്നതാണ്. എസ്‌ഐപി വഴിയെത്തുന്ന ആഭ്യന്തര നിക്ഷേപം വിദേശ നിക്ഷേപകർക്ക് എളുപ്പത്തിൽ പുറത്തുകടക്കാനുള്ള അവസരം നൽകുന്നതായും ജെഫ്രീസ് നിരീക്ഷിക്കുന്നു.
മറ്റ് കണ്ടെത്തലുകൾ:
രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണം കറന്റ് അക്കൗണ്ട് കമ്മി അല്ല, മൂലധന പ്രവാഹം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയതാണ്.
രണ്ട് വർഷത്തിനിടയിൽ 78 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പുറത്തേക്ക് പോയത്. രണ്ട് വർഷമായി ബാലൻസ് ഓഫ് പേയ്മെന്റ് നെഗറ്റീവ് ആണ്. വരാനിരിക്കുന്ന വർഷവും ഇതിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എസ്‌ഐപിയുടെ സ്വീധീനം?
ഇന്ത്യൻ നിക്ഷേപകർക്കിടയിൽ എസ്‌ഐപിക്കുള്ള ജനപ്രീതി വിദേശ നിക്ഷേപകരെ സുരക്ഷിത പുറത്തുകടക്കാൻ സഹായിക്കുന്നു.
2026 മാർച്ചിൽ ഇക്വിറ്റി സ്‌കീമുകളിലേക്കുള്ള അറ്റ നിക്ഷേപം 38,503 കോടി രൂപയായിരുന്നു.
ഏപ്രിലിൽ 38,410 കോടി രൂപയും.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് പുറമെ, ഇപിഎഫ്ഒ(എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ), എൻപിഎസ് (നാഷണൽ പെൻഷൻ സിസ്റ്റം) എന്നിവയിൽ നിന്നുള്ള നിക്ഷേപവും വിദേശ വിറ്റഴിക്കലിനെ പ്രതിരോധിക്കാൻ സഹായിക്കുന്നുമുണ്ട്.
ഓഹരി നിക്ഷേപങ്ങൾക്കുള്ള നികുതി ആനുകൂല്യങ്ങളും ആഭ്യന്തര നിക്ഷേപം വർധിക്കാൻ കാരണമാകുന്നു.
സാധ്യതകൾ
രൂപയുടെ മൂല്യം 12 മാസത്തിനുള്ളിൽ 10 ശതമാനത്തിലധികം ഇടിഞ്ഞ മുൻകാല സാഹചര്യം പരിശോധിച്ചാൽ തുടർന്നുള്ള 12 മാസങ്ങളിൽ വിദേശ നിക്ഷേപം വൻതോതിൽ വർധിക്കാറുണ്ടെന്ന് ജെഫറീസ് നിരീക്ഷിക്കുന്നു.
രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യയുടെ കയറ്റുമതി കൂട്ടാൻ സഹായിച്ചിട്ടില്ല.
രൂപയെ രക്ഷിക്കാൻ പലിശ നിരക്ക് കൂട്ടുന്നതിനേക്കാൾ നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് മുൻഗണന നൽകുന്നത്.
വരും വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 90 ഡോളർ ആയിരിക്കുമെന്നും സ്വർണ ഇറക്കുമതിയിൽ 10 ശതമാനം കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
രൂപയുടെ നിലവിലെ മൂല്യത്തകർച്ചയുടെ പ്രധാന കാരണം വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പും നിക്ഷേപം പുറത്തേക്ക് പോകുന്നതുമാണെന്നാണ് ജെഫ്രീസിന്റെ പൊതുവായുള്ള വിലയിരുത്തൽ. ആഭ്യന്തര നിക്ഷേപകർ എസ്.ഐ.പി. വഴി വിപണിയിലേക്ക് പണം ഒഴുക്കുന്നത് വിദേശികളുടെ പിന്മാറ്റം എളുപ്പമാക്കുന്നുവെന്നും നിരീക്ഷിക്കുന്നു.






