
ന്യൂഡല്‍ഹി: കൂടുതല്‍ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി കൂടുതല്‍ ലേലം നടത്തും.2030 ഓടെ 65 ശതമാനം വൈദ്യുതിയാണ് ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന് ലക്ഷ്യം വയ്ക്കുന്നത്.
അതായത് 500 ജിഗാവാട്ട് .ഇതിന്റെ ഭാഗമായാണ് നീക്കം. 2024 മാര്‍ച്ചിനകം 50 ജിഗാവാട്ട് സൗരോര്‍ജ്ജ, കാറ്റാടി പദ്ധതികള്‍ സ്ഥാപിക്കുമെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 15 ജിഗാവാട്ട് പ്രൊജക്ടുകള്‍ സ്ഥാപിച്ച സ്ഥാനത്താണിത്. ജലവൈദ്യുത,ആണവ നിലയങ്ങളും പദ്ധതിയുടെ ഭാഗമാണ്. ഉയര്‍ന്ന പലിശനിരക്കും വികസിത രാഷ്ട്രങ്ങള്‍ വന്‍ സബ്‌സിഡി നല്‍കുന്നതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും വൈദ്യുതിയുടെ വര്‍ദ്ധിത ആവശ്യം നിക്ഷേപത്തിന്റെ ആവശ്യകത അടിവരയിടുന്നു.
2030ഓടെ ഇന്ത്യയ്ക്ക് 90 ജിഗാവാട്ട് സൗരോര്‍ജ്ജ നിര്‍മ്മാണ ശേഷിയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഇതില്‍ 15-20 നിര്‍മാണ ശേഷി ഉപയോഗത്തിലാണ്. ഉല്‍പ്പാദന ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീംII (പിഎല്‍ഐ-II) പ്രകാരം 40 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കപ്പെടും.
കൂടുതല്‍ സോളാര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ഊര്‍ജ്ജമന്ത്രി ആര്‍കെ സിംഗ വ്യവസായികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 170 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം (വലിയ ജലവൈദ്യുത ഉല്‍പ്പാദനം ഉള്‍പ്പെടെ) രാജ്യത്ത് ഉണ്ടെന്നും, മറ്റൊരു 80 ജിഗാവാട്ട് നിര്‍മ്മാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം കൈവരിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനശേഷി 35-40 ദശലക്ഷം ടണ്‍ ആയിരിക്കും. 25 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ശേഷി സ്വായത്തമാക്കാന്‍ വ്യവസായികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.






