
മുംബൈ: രണ്ടാഴ്ചയിലേറെയുള്ള ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) വൻ തോതിൽ ഇന്ത്യൻ വിപണിയിൽ നിന്നും ഓഹരികൾ വാങ്ങിക്കൂട്ടി.
ചൊവ്വാഴ്ചത്തെ (2025 ഏപ്രിൽ 15) വ്യാപാരത്തിൽ 6,065 കോടി രൂപ മൂല്യംവരുന്ന ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടിയത്.
മാർച്ച് 27-നു ശേഷം പ്രതിദിന കണക്കിൽ രേഖപ്പെടുത്തുന്ന വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നുമുള്ള ഏറ്റവും വലിയ ഓഹരി വാങ്ങലാണിത്.
അതേസമയം ഇന്ത്യൻ വിപണിയുടെ ആപത്ഘട്ടങ്ങളിൽ തുണയേകിയിരുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (ഡിഐഐ) ആകട്ടെ വിൽപ്പനക്കാരുടെ റോളിലേക്ക് മാറി. 1,951 കോടി രൂപ മൂല്യംവരുന്ന ഓഹരികളാണ് ഡിഐഐ വിറ്റൊഴിവാക്കിയത്.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ മൊത്തം 11,159 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 13,211 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയുമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ചെയ്തത്.
എഫ്ഐഐ – ഡിഐഐ ഡാറ്റ
ഏപ്രിൽ മാസം ഇതുവരെയുള്ള കാലയളവിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 29,576 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
മറുവശത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇതേ കാലയളവിൽ 25,365 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. അതുപോലെ 2025-ൽ ഇതുവരെയുള്ള കാലയളവിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 1,68,806 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിവാക്കിയത്.
മറുവശത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാകട്ടെ ഈ വർഷം ഇതുവരെയായി 2,04,150 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.