ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

നിത്യച്ചെലവിന് ക്ഷേമനിധികളില്‍നിന്ന് പണമെടുക്കാന്‍ സംസ്ഥാനസർക്കാർ

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെ, ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സംസ്ഥാന സർക്കാർ. 1700 കോടി രൂപ എടുക്കാനാണ് തീരുമാനം. ഈയാഴ്ചതന്നെ പണം ട്രഷറിയിലെത്തും.

മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 500 കോടിയുമാണ് സമാഹരിക്കുക. ഇത് ട്രഷറിയിൽ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും.

കൂടുതൽ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോർപ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാൽ അവരും സർക്കാരിന് പണം നൽകിയേക്കും.

ഓണക്കാലത്തെ ചെലവുകളെത്തുടർന്ന് മറ്റ് ഇടപാടുകൾക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സർക്കാർ നീക്കം. ഈവർഷം കേന്ദ്രം അനുവദിച്ചതിൽ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാൻ ശേഷിക്കുന്നത്.

ഓണച്ചെലവുകൾക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകൾ ഒഴിച്ചുള്ള ബില്ലുകൾ മാറ്റിവെക്കുകയും ചെയ്തു.

ട്രഷറിയിൽ നിയന്ത്രണത്തിന് അയവുനൽകാൻ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകൾ പാസാക്കാൻ ക്ഷേമനിധികളിൽനിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുൻ സർക്കാരുകളുടെ കാലത്തും ഇത്തരത്തിൽ ക്ഷേമനിധി ബോർഡുകളിൽനിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു.

എന്നാൽ, ഇങ്ങനെ കടമെടുക്കുന്നതും സർക്കാരിന്റെ വായ്പപ്പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാൻ സർക്കാർ നിർബന്ധിതമായി.

സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്പോൾപ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങൾ നടത്താൻ സംസ്ഥാനത്തിന് ആവുന്നില്ല.

എന്നാൽ, ഈ പണം ഡിസംബറിനു മുമ്പ് തിരികെ ക്ഷേമനിധികൾക്ക് നൽകിയാൽ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയെ ബാധിക്കില്ല.

X
Top