തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ വഴിയൊരുങ്ങി. കുടിശിക തീർക്കാൻ സർക്കാർ പണം അനുവദിച്ചു.
ക്രിസ്മസ് പ്രമാണിച്ച് രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിന് 1800 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ പെന്‍ഷന്‍കാര്‍ക്ക് ഒരുമിച്ച് ലഭിക്കും. ഡിസംബര്‍ ഒന്നും രണ്ടും വാരങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാമാസവും നല്‍കാന്‍ തീരുമാനിച്ചു.
സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെയുള്ള നടപടിയാണതെന്ന് വലിയ വിമര്‍ശനം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു.