
ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ചൈനയിലെത്തും. നാളെയും വെള്ളിയാഴ്‌ചയുമായി പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷയമാകും. ഒൻപത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്.
ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്.
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്– ഇസ്രയേൽ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലും ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ഈ സന്ദർശനം.
ഇറാനുമായുള്ള യുഎസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള നീക്കങ്ങളാണ് ചൈന നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക ബന്ധം ഉപയോഗിച്ച് സമാധാന കരാറിലെത്താനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുഎസ് സമ്മർദം ചെലുത്തിയേക്കും.
ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം വ്യാഴാഴ്‌ച ട്രംപ് ടെമ്പിൾ ഓഫ് ഹെവൻ സന്ദർശിക്കും. തുടർന്ന് ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ചയും ഇരുനേതാക്കളും കൂടിക്കാഴ്ച തുടരും.
ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ചൈനീസ് ഉപ പ്രധാനമന്ത്രി ഹെ ലിഫെങ്ങും ദക്ഷിണ കൊറിയയിൽ ചൊവ്വയും ബുധനുമായി ചർച്ചകൾ നടത്തുന്നുണ്ട്.






