
ഡൽഹി: പെറ്റ് കെയർ സ്റ്റാർട്ടപ്പായ കാനിസ് ലൂപ്പസ് സർവീസസ് ഇന്ത്യയുടെ 30% ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് സ്വന്തമാക്കി എഫ്എംസിജി സ്ഥാപനമായ ഇമാമി ലിമിറ്റഡ്. വളർത്തുമൃഗങ്ങൾക്കായി പ്രകൃതിദത്തവും ആയുർവേദവും കെമിക്കൽ രഹിതവുമായ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കുമെന്നും കാനിസ് ലൂപ്പസിന്റെ വൈദഗ്ധ്യം ഉപയോഗിച്ച് ബിസിനസ്സ് വർദ്ധിപ്പിക്കുമെന്നും ഇമാമി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു. ‘ഫർ ബോൾ സ്റ്റോറി’ എന്ന ബ്രാൻഡിന് കീഴിലുള്ള കാനിസ് ലൂപ്പസ് വളർത്തുമൃഗങ്ങളിൽ, പ്രത്യേകിച്ച് നായ്ക്കളിൽ സാധാരണവും ആവർത്തിച്ചുള്ളതുമായ രോഗങ്ങൾക്കുള്ള ആയുർവേദ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇമാമി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ ഒരു ഫയലിംഗ് പ്രകാരം 2021-22 ൽ കാനിസ് ലൂപ്പസ് 22 ലക്ഷം രൂപയുടെ വരുമാനം നേടിയിരുന്നു. നിക്ഷേപം കമ്പനിയുടെ തന്ത്രത്തിന് അനുസൃതമാണെന്ന് ഫയലിംഗിൽ ഇമാമി പറഞ്ഞു. വെള്ളിയാഴ്ച ഇമാമി ലിമിറ്റഡിന്റെ ഓഹരി 0.50 ശതമാനത്തിന്റെ നേട്ടത്തിൽ 472.85 രൂപയിലെത്തി.