ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മാസ് എൻട്രിക്കൊരുങ്ങുകയാണ് ലോകത്തെ അതിസമ്പന്നരില്‍ ഒന്നാമനായ എലോണ്‍ മസ്ക്. ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ലിവർപൂളിനെ സ്വന്തമാക്കുകയാണ് ലക്ഷ്യം.
ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥർ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും കളിക്കാൻ ഇറങ്ങുന്നത് മസ്കായതിനാല്‍ അവസാന മിനിറ്റുവരെ ടീമിനെ സ്വന്തമാക്കാനുള്ള നീക്കം നടക്കുമെന്നുറപ്പ്. മസ്ക് ലിവർപൂളിനെ സ്വന്തമാക്കിയാല്‍ പ്രീമിയർ ലീഗിലെ ഉടമസ്ഥരുടെ ആസ്തിയില്‍ ടീം രണ്ടാമതെത്തും.
എലോണ്‍ മസ്കിന്റെ പിതാവ് എറോള്‍ മസ്ക് ഒരു അഭിമുഖത്തിലാണ് ലിവർപൂള്‍ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ വൻകിടകമ്പനിയായ ഫെൻവെ സ്പോർട്സ് ഗ്രൂപ്പാണ് ലിവർപൂളിന്റെ മുഖ്യഓഹരിയുടമകള്‍. 2010-ലാണ് ഗ്രൂപ്പ് ക്ലബ്ബിനെ സ്വന്തമാക്കിയത്. ഗ്രൂപ്പിനുകീഴില്‍ ലിവർപൂള്‍ ക്ലബ്ബ് ഫുട്ബോളില്‍ ഏറെ നേട്ടമുണ്ടാക്കി.
മൂന്നു പതിറ്റാണ്ടിനുശേഷം പ്രീമിയർ ലീഗില്‍ ചാമ്ബ്യന്മാരായ ക്ലബ് ചാമ്ബ്യൻസ് ലീഗും നേടി. ഇത്തവണ പ്രീമിയർ ലീഗിലും ചാമ്ബ്യൻസ് ലീഗിലും കിരീടപ്രതീക്ഷയുണ്ട്. വിവിധ സ്പോർട്സ് ടീമുകളുടെ ഉടമകളാണ് ഫെൻവെ.
മുടക്കേണ്ടത് 44,645 കോടി
ധനകാര്യമാസികയായ ഫോബ്സിന്റെ 2024-ലെ കണക്കനുസരിച്ച് ലിവർപൂള്‍ ക്ലബ്ബിന്റെ മൂല്യം 44,645 കോടി രൂപയാണ്. മസ്കിന് ഈ തുകയ്ക്ക് ക്ലബ്ബിനെ സ്വന്തമാക്കാനാവില്ല. കാരണം വില കുതിച്ചുയരും. 2010-ല്‍ ഫെൻവെ ക്ലബ്ബിനെ വാങ്ങിയത് ഏതാണ്ട് 3000 കോടി രൂപയ്ക്കാണ്. പത്തുവർഷംകൊണ്ട് പതിനഞ്ചിരട്ടി വർധിച്ചു.
എലോണ്‍ മസ്ക്
ഫോബ്സിന്റെ ഈ വർഷത്തെ കണക്കനുസരിച്ച് 36 ലക്ഷം കോടി രൂപയാണ് മസ്കിന്റെ ആസ്തി. ശതകോടീശ്വരന്മാരിലെ പട്ടികയില്‍ ഒന്നാമൻ. ടെസ്ല മോട്ടോഴ്സിന്റെയും സ്പേസ് എക്സിന്റെയും സ്ഥാപകൻ. 2012-ല്‍ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച കമ്ബനിയാണ് സ്പേസ് എക്സ്.
സാമൂഹികമാധ്യമമായ എക്സും (പഴയ ട്വിറ്റർ) മസ്കിന്റെ ഉടമസ്ഥതയിലാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ജനിച്ച മസ്കിന് കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പൗരത്വമുണ്ട്. താമസം അമേരിക്കയില്‍.
ലിവർപൂള്‍
1892 ജൂണ്‍ മൂന്നിന് സ്ഥാപിതമായ ക്ലബ്. ഫുട്ബോള്‍ലോകത്ത് റെഡ്സ് എന്ന് വിളിപ്പേര്. ആൻഫീല്‍ഡാണ് ഹോം ഗ്രൗണ്ട്. ഇംഗ്ലീഷ് ഒന്നാം ഡിവിഷനില്‍ (പ്രീമിയർ ലീഗ് അടക്കം) 19 തവണ ചാമ്ബ്യന്മാരായി.
ലീഗ് കപ്പ് 10 തവണയും എഫ്.എ. കപ്പ് എട്ടുതവണയും കമ്യൂണിറ്റി ഷീല്‍ഡ് 16 തവണയും നേടി. ചാമ്ബ്യൻസ് ലീഗില്‍ ആറുതവണ കിരീടംനേടി. നാലുതവണ യുവേഫ സൂപ്പർ കപ്പും ഒരുതവണ ക്ലബ് ലോകകപ്പും നേടി.
പ്രീമിയർ ലീഗിലെ വമ്ബൻ മുതലാളിമാർ
ന്യൂകാസില്‍ യുണൈറ്റഡ്- ഉടമ-സൗദി പബ്ലിക് ഇൻവെസ്റ്റ് ഗ്രൂപ്പ്
ആസ്തി-57 ലക്ഷം കോടി
മാഞ്ചെസ്റ്റർ യുണൈറ്റഡ്- സഹ ഉടമ-ജിം റാറ്റ്ക്ലിഫ്
ആസ്തി-3.14 ലക്ഷം കോടി
മാഞ്ചെസ്റ്റർ സിറ്റി- ഉടമ-ഷെയ്ഖ് മൻസൂർ
ആസ്തി-1.80 ലക്ഷം കോടി
ആഴ്സനല്‍- ഉടമ-സ്റ്റാൻ ക്രൊയേങ്ക
ആസ്തി-1.27 ലക്ഷം കോടി
ഫുള്‍ഹാം- ഉടമ-ഷഹീദ് ഖാൻ
ആസ്തി-1.02 ലക്ഷം കോടി
ആസ്റ്റണ്‍വില്ല- ഉടമ-നസെഫ് സ്വാവ്രിസ്
ആസ്തി-61,460 കോടി
ക്രിസ്റ്റല്‍പാലസ്- സഹഉടമ-ജോഷ് ഹാരിസ്
ആസ്തി-60,391 കോടി
ടോട്ടനം-സഹഉടമ-ജോ ലെവിസ്ആ
സ്തി-53,000 കോടി
ചെല്‍സി- ഉടമ-ടോഡ് ബോയ്ലി
ആസ്തി-50,000 കോടി
ലിവർപൂള്‍- ഉടമ-ജോണ്‍ ഹെൻറി
ആസ്തി-44,517 കോടി