സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ ദശലക്ഷക്കണക്കിന് ഡോളർ വരുന്ന ബില്ലുകൾ അടയ്ക്കാതെ ഇലോൺ മസ്‌ക്. ബില്ലുകൾ അടയ്ക്കുന്നതിന് മസ്‌ക് വിസമ്മതം പറഞ്ഞതായാണ് റിപ്പോർട്ട്.
44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയതിന് ശേഷം മസ്‌ക് ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിരുന്നു. ട്വിറ്ററിൽ നിന്നും പകുതിയിലേറെയും ജീവനക്കാരെ ഇലോൺ മസ്‌ക് ഇതിനകം പിരിച്ച് വിട്ടു കഴിഞ്ഞു.
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിനെ നാടകീയമായി സ്വന്തമാക്കിയതിന് ഏറ്റെടുക്കുന്നതിന് മുമ്പ് ട്രാവൽ വെണ്ടർമാരുടെ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ബില്ലുകൾ കൊടുത്തു തീർക്കാൻ ഇലോൺ മസ്‌ക് വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾ വരുത്തിയ ലക്ഷക്കണക്കിന് ഡോളർ യാത്രാ ഇൻവോയ്‌സുകളുടെ പണം ഇതുവരെ നൽകിയിട്ടില്ല. പഴയതും നിലവിലുള്ളതുമായ ഒരു ബില്ലുകൾക്കും പണം നൽകാൻ മസ്‌ക് തയ്യാറല്ല എന്നാണ് റിപ്പോർട്ട്.
പണം തേടി വിളിക്കുന്ന ട്രാവൽ വെണ്ടർമാരുടെ കോളുകൾ ട്വിറ്റർ ജീവനക്കാർ ഒഴിവാക്കിയതായും മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് പുറമെ കമ്പനിയിലെ മറ്റ് എല്ലാത്തരം ചെലവുകളുടെയും സമഗ്രമായ പരിശോധന നടത്തി അവ വെട്ടികുറയ്ക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ട്വിറ്റർ ജീവനക്കാരുടെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകളും അടച്ചുപൂട്ടിയതായും റിപ്പോർട്ട് പറയുന്നു.
ട്വിറ്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ, അതായത് ഓഫീസ്, കഫറ്റേരിയ, ഭക്ഷണം എന്നിവയുടെ ചെലവുകൾ പരിശോധിച്ച ശേഷം വെട്ടിച്ചുരുക്കി.
ഈ വെട്ടിക്കുറവുകൾ ട്വിറ്ററിന്റെ ചെലവ് കുറച്ചെങ്കിലും, ജീവനക്കാരിൽ ഇത് അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തിലാണ് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ വാങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ, ട്വിറ്റർ പാപ്പരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.