ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടേക്കും

വാഷിങ്ടൻ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു വ്യക്തമാക്കിയ ശതകോടീശ്വരൻ ഇലോൺ മസ്ക്, ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നു റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതാതർക്കം പ്രശ്നമല്ലെന്നും വരുംമാസങ്ങളിൽതന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നുമാണു സൂചന.

ട്വിറ്റർ കമ്പനിയിലെ ആഭ്യന്തര സംഭവവികാസങ്ങൾ വിലയിരുത്തി വാഷിങ്‌ടൻ പോസ്റ്റാണു വാർത്ത പുറത്തുവിട്ടത്. ട്വിറ്റർ വാങ്ങുന്നതിന് ജീവനക്കാരെ പിരിച്ചു വിടണമെന്ന ഉപാധി മസ്ക് മുന്നോട്ടുവച്ചെന്നാണു വിവരം. 7,500 പേർക്കു തൊഴിൽ നഷ്ടമായേക്കും.

അടുത്ത വർഷം അവസാനത്തോടെ ശമ്പളച്ചെലവിൽ 800 ദശലക്ഷം ഡോളർ കുറവുവരുത്താൻ നിലവിലെ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു പിരിച്ചുവിടൽ വാർത്ത വരുന്നത്.

വിൽപ്പന പാതിവഴിയിൽ മുടങ്ങിയതിനെത്തുടർന്നു ട്വിറ്റർ കേസുമായി കോടതിയിൽ എത്തിയപ്പോൾ, ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ കമ്പനി വാങ്ങാമെന്നു മസ്ക് വ്യക്തമാക്കിയിരുന്നു. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചതെന്നാണു ട്വിറ്റര്‍ പറയുന്നത്. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകൾ അംഗീകരിച്ചിരുന്നു.

കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലിൽനിന്നു മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. എന്നാൽ ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടുപോകാൻ സഹായകമായി.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും ‘ബോട്സ്’ എന്ന പേരിലറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്നതിന് സ്ക്രീൻഷോട്ട് തെളിവും ഹാജരാക്കിയായിരുന്നു മസ്ക്കിന്റെ രൂക്ഷവിമർശനം.

X
Top