
മുംബൈ: പൂനെയ്‌ക്കടുത്ത് തലേഗാവിൽ 1,000 ഏക്കർ ഭൂമിയിൽ ഒരു അർദ്ധചാലക, ഡിസ്‌പ്ലേ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സംയുക്തമായി നിക്ഷേപം നടത്താൻ തയ്യാറെടുത്ത് വേദാന്ത ഗ്രൂപ്പും ഫോക്‌സ്‌കോണും. സംയുക്ത സംരംഭം ഡിസ്പ്ലേ ഫാബ്രിക്കേഷനായി ഒരു ലക്ഷം കോടി രൂപയും അർദ്ധചാലകങ്ങൾക്കായി 63,000 കോടി രൂപയും അർദ്ധചാലക അസംബ്ലി ടെസ്റ്റിംഗ് സൗകര്യങ്ങൾക്കായി 3,800 കോടി രൂപയും നിക്ഷേപിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് വേദാന്ത, ഫോക്‌സ്‌കോൺ പ്രതിനിധികൾ അടങ്ങുന്ന സംഘം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും മുംബൈയിൽ കൂടിക്കാഴ്ച നടത്തി. പദ്ധതിയുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുമെന്നും പിന്തുണ നൽകുമെന്നും ഷിൻഡെ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. നിക്ഷേപം സംസ്ഥാനത്തിന്റെ വരുമാനത്തിന് വലിയ ഉത്തേജനം നൽകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ വേദാന്തയിൽ നിന്നുള്ള ഒരു സംഘം ഇലക്ട്രോണിക് ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ പൂനെ സന്ദർശിച്ചിരുന്നു. സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ വേദാന്ത ഗ്രൂപ്പ് സ്ഥാപനങ്ങൾ അപേക്ഷിച്ചിരുന്നു.
ഇലക്‌ട്രോണിക് നിർമ്മാണം വിപുലീകരിക്കുന്നതിനും, രാജ്യത്ത് കരുത്തുറ്റതും സുസ്ഥിരവുമായ അർദ്ധചാലകത്തിന്റെയും ഡിസ്‌പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനം ഉറപ്പാക്കുന്നതിനും 76,000 കോടി രൂപയുടെ സെമികോൺ ഇന്ത്യ പ്രോഗ്രാമിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.