
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമെന്ന് കരട് രേഖയില്‍ പറയുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്ബ് രക്ഷിതാക്കളുടെ പക്കല്‍ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയില്‍ പറയുന്നു.
അതേസമയം ഇത് ലംഘിച്ചാല്‍ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട് രേഖയില്‍ പറയുന്നില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ നിർദേശങ്ങള്‍ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടില്‍ പറയുന്നു.