ന്യൂഡല്‍ഹി: 4760 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ് നടത്തിയെന്നാരോപിച്ച് ജിടിഎല്‍ ലിമിറ്റഡിനെതിരെ സിബിഐ കേസെടുത്തു. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വന്‍തുക വ്യാജമായി വായ്പയെടുത്തുവെന്നാണ് സിബിഐയുടെ ആരോപണം.
സ്ഥാപനം ചരക്കുകള്‍ വിതരണം ചെയ്യാതെ തന്നെ വെണ്ടര്‍മാര്‍ക്ക് അഡ്വാന്‍സ് നല്‍കിക്കൊണ്ടിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ് വ്യാപകമായി നടത്തുന്നതിനായി ജിടിഎല്‍ ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ വെണ്ടര്‍ കമ്പനികളെ പ്രതികള്‍ കൃത്യമമായി ചമച്ചതാണെന്നും സിബിഐ വെളിപ്പെടുത്തി.
നിലവില്‍ ജിടിഎല്‍ ലിമിറ്റഡ് ഐസിഐസിഐ ബാങ്കില്‍ നിന്ന് 650 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 467 കോടിയുമാണ് വായ്പയെടുത്തിരിക്കുന്നത്. കാനറ ബാങ്കിന് നല്‍കാനുള്ളത് 412 കോടി രൂപയാണ്.
വിവിധ ബിസിനസ്സ് ആവശ്യങ്ങളുന്നയിച്ചാണ് കമ്പനി ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നത്. എന്നാല്‍ അവയൊന്നും നടപ്പാക്കിയിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
”അതിനാല്‍ ജിടിഎല്‍ ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് കരുതുന്നത്. വായ്പ നല്‍കിയവരെ അവര്‍ വഞ്ചിച്ചു”, സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലികോം രംഗത്തെ പ്രമുഖ കമ്പനിയാണ് ജിടിഎല്‍ ലിമിറ്റഡ്.
1987ലാണ് കമ്പനി സ്ഥാപിച്ചത്. മനോജ് തിരോഥ്കര്‍ ആണ് കമ്പനി സ്ഥാപിച്ചത്.