
കൽപറ്റ: തേയില വിപണനരംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എവിടി ഗ്രൂപ്പിന്‍റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി “ബോചെ ഭൂമിപുത്ര’എന്ന പേരിലാണ് അറിയപ്പെടുക.
“ബോചെ ടീ’ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ഉടൻ ലഭ്യമാവും. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു ബോചെ ടീ കയറ്റുമതി ചെയ്യും. തേയിലക്കൃഷി കൂടാതെ കേറ്റില്‍ ഫാമും ഉടന്‍ ആരംഭിക്കും. ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും.
ശുദ്ധമായ പാലും, പാലുത്പന്നങ്ങളായ തൈര്, നെയ്, ചീസ്, ഐസ്ക്രീം എന്നിവയും ബോചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്‌ക്കൊപ്പം വിഷരഹിതമായ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കും.
വിദ്യാര്‍ഥികള്‍ക്കു കൃഷിയെപ്പറ്റി കൂടുതല്‍ മനസിലാക്കാനും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗവണ്‍മെന്‍റുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് “സ്റ്റുഡന്‍റ്സ് അഗ്രി-ടൂറിസം ക്ലബ്’. കലാലയ അധികൃതര്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍റ്സ് അഗ്രി-ടൂറിസം ക്ലബ് മെംബര്‍ഷിപ്പ് നല്‍കും. ഇവര്‍ക്ക് അവധിദിനങ്ങളില്‍ “ബോചെ ഭൂമിപുത്ര’യില്‍ സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കും.
വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്‍റെ ഒരു വിഹിതം വിദ്യാര്‍ഥികള്‍ക്കു നല്‍കി സ്വയംപര്യാപ്തമാക്കുക എന്നതാണു ലക്ഷ്യം. എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിലൂടെ കേരളത്തിനു പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ സാധിക്കും എന്ന മുഖ്യമന്ത്രിയുടെ കോവിഡ് കാലത്തെ പ്രസ്താവനയാണു ഡോ. ബോബി ചെമ്മണ്ണൂരിനു പ്രചോദനമായത്.
വയനാടിന്‍റെ ടൂറിസം മേഖലയ്ക്കു കൂടുതല്‍ ഉണര്‍വേകി പരിസ്ഥിതിസൗഹൃദമായ പാര്‍ക്ക്, മഡ് ഹൗസ്, വുഡ് ഹൗസ്, ടെന്‍റുകള്‍, കാരവാന്‍ പാര്‍ക്ക് എന്നിവ ഉടന്‍ യാഥാര്‍ഥ്യമാകും. ഇതോടൊപ്പം ട്രക്കിംഗിനും മറ്റ് അഡ്വഞ്ചര്‍ ടൂറിസത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കും.
ബോചെ അപ്ലൈയൻസെസ് അടങ്ങിയ ഓണക്കിറ്റുകളും സാമ്പത്തിക സഹായവും നല്‍കി തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണ് ഇത്തവണത്തെ ഓണം ബോചെ ആഘോഷിച്ചത്.






