
മുംബൈ: രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ ഏപ്രിൽ ഒന്ന് മുതൽ നിക്ഷേപ നിരക്കുകൾ കുറച്ചേക്കും.
കഴിഞ്ഞ ധനനയ യോഗത്തിൽ, അഞ്ച് വർഷത്തിന് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച് തങ്ങളുടെ ലാഭം സംരക്ഷിക്കുന്നതിനായി ബാങ്കുകൾ നിക്ഷേപത്തിനുള്ള പലിശ കുറയ്ക്കുമെന്നാണ് സൂചന.
റിസർവ് ബാങ്ക് വീണ്ടും നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷ വരുന്നതിനൊപ്പമാണ് കഴിഞ്ഞ പണനയത്തിൻ്റെ പ്രതിഫലനം ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. റിപ്പോ നിരക്ക് കുറച്ചാൽ അത് വായ്പ എടുത്തവർക്ക് വലിയ ആശ്വാസം നൽകും അതേ സമയം, നിക്ഷേപകർക്ക് തിരിച്ചടിയായിരിക്കും.
ഫെബ്രുവരിയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചെങ്കിലും, മിക്ക ബാങ്കുകളും ഇതുവരെ നിക്ഷേപ നിരക്കുകൾ കുറച്ചിരുന്നില്ല. ഉയർന്ന നിരക്കുകൾ നിക്ഷേപങ്ങളെ കൂൂട്ടുമെന്ന ബാങ്കുകളുടെ തന്ത്രമാണ് ഇതിൻ്റെ കാരണമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ഫെബ്രുവരിയിൽ പണപ്പെരുപ്പം 3.6 ശതമാനമായിരുന്നതിനാൽ ആർബിഐയുടെ അടുത്ത ധനനയോഗത്തിൽ റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് വായ്പയെടുത്തവർ പ്രതീക്ഷിക്കുന്നു.
ഏപ്രിൽ 7 മുതൽ 9 വരെയാണ് ആർബിഐയുടെ അടുത്ത പണ നയാ യോഗം.