
ന്യൂഡൽഹി: രാജ്യത്ത് എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് 2024 ഒക്ടോബർ 1 മുതൽ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ (എടിഎസ്) വഴിയാക്കും. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചു.
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലുള്ളത്.
8 വർഷം വരെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ 2 വർഷത്തിലൊരിക്കലും 8 വർഷത്തിനു മുകളിലുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓരോ വർഷവും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.
പഴ്സനൽ വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ റജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നത്.
രാജ്യമാകെ നിലവിൽ വരുന്ന ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ ഏത് സംസ്ഥാനത്തെയും വാഹനങ്ങൾ പരിശോധിക്കാം. നിശ്ചയിച്ചിരിക്കുന്ന പരിശോധനകളിൽ ഏതെങ്കിലുമൊന്നു പരാജയപ്പെട്ടാൽ വാഹനം 30 ദിവസത്തിനുള്ളിൽ വീണ്ടും പരിശോധിക്കാം (റീ–ടെസ്റ്റ്).
റീ–ടെസ്റ്റ് നടത്താതിരിക്കുകയോ റീ–ടെസ്റ്റിൽ വീണ്ടും പരാജയപ്പെടുകയോ ചെയ്താൽ വാഹനത്തിന്റെ ആയുസ്സ് (എൻഡ് ഓഫ് ലൈഫ്) അവസാനിച്ചതായി കണക്കാക്കും.
വിജയിച്ചാൽ വാഹനം ‘ഫിറ്റ്’ ആണെന്ന് സാക്ഷ്യപ്പെടുത്തും.