പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

വോഡാഫോണ്‍ ഐഡിയയുടെ നഷ്ടം 7990 കോടി

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനി വോഡാഫോണ്‍ ഐഡിയയുടെ (വിഐ) നഷ്ടം വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 7990 കോടി രൂപയാണ്.

വായ്പ തിരിച്ചടവ്, മാര്‍ക്കറ്റിംഗ് ചെലവുകള്‍ തുടങ്ങിയവയാണ് നഷ്ടം ഉയരാന്‍ കാരണം. വിഐയുടെ ആകെ കടബാധ്യത 2.23 ലക്ഷം കോടി രൂപയാണ്.

കമ്പനി 7440 കോടി രൂപയായി നഷ്ടം കുറയ്ക്കുമെന്നായിരുന്നു ബ്ലൂംബെര്‍ഗിന്റെ വിലയിരുത്തല്‍. രണ്ടാം പാദത്തില്‍ 1,595.5 കോടി രൂപയായിരുന്നു വിഐയുടെ നഷ്ടം. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം നേരിയ തോതില്‍ ഉയര്‍ന്ന് 10,620 കോടി രൂപയിലെത്തി.

മൂന്ന് മാസത്തിനിടെ 58 ലക്ഷം വരിക്കാരെയാണ് വിഐയ്ക്ക് നഷ്ടമായത്. ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് 22.8 കോടിയാണ് ആകെ വരിക്കാരുടെ എണ്ണം.

ശരാശരി വരുമാനം കുറവ്

ഒരു ഉപഭോക്താവില്‍ നിന്ന് വിഐയ്ക്ക് മാസം ലഭിക്കുന്ന ശരാശരി വരുമാനം 135 രൂപയാണ്. എയര്‍ടെല്ലിന് 193 രൂപയും ജിയോയ്ക്ക് 178.2 രൂപയും ലഭിക്കുന്ന സ്ഥാനത്താണിത്. ശരാശരി ഇന്റര്‍നെറ്റ് ഉപയോഗത്തിലും വിഐ വരിക്കാര്‍ പിന്നിലാണ്. ഈ വര്‍ഷം ഡിസംബറിനുള്ളില്‍ 8,032.8 കോടി രൂപയുടെ ബാധ്യതയാണ് വിഐയ്ക്ക് വീട്ടനുള്ളത്.

സ്പെക്ട്രം കുടിശിക ഇനത്തിലും മറ്റും സര്‍ക്കാരിന് നല്‍കാനുള്ള 16,133 കോടി രൂപ ഓഹരികളായി മാറ്റാന്‍ കേന്ദ്രം ഈ മാസം അംഗീകാരം നല്‍കിയിരുന്നു. 33 ശതമാനം ഓഹരികളാണ് കേന്ദ്രത്തിന് ലഭിക്കുക. ഇതോടെ വിഐയിലെ ഏറ്റവും വലിയ ഓഹരി ഉടമകളായി കേന്ദ്ര സര്‍ക്കാര്‍ മാറും.

കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താമെന്ന് ബിര്‍ള ഗ്രൂപ്പ് കേന്ദ്രത്തിന് ഉറപ്പ് നല്‍കി.

X
Top