നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി വിധി പ്രസ്താവിച്ചു.

ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ വിവാദ ഉത്തരവ് റദ്ദാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്.

ട്രംപ് ഭരണകൂടത്തിന് ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് അസാധുവാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിലാണ് ഈ നിർണായക വിധി.

തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും വിദേശ തൊഴിലാളികളുടെ വരവ് കുറയ്ക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.

അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ജീവനക്കാരെ നിയമിക്കാൻ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പ്രോഗ്രാം. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നായതിനാൽ ഈ കോടതി വിധി ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് വലിയ ആശ്വാസമാകും.

X
Top