
ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഒക്ടോബറിൽ യുപിഐ ഉപയോഗിച്ച് 730 കോടി ഇടപാടുകളാണ് നടന്നത്. 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തത് 12.11 ലക്ഷം കോടി രൂപയുമാണ്. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് കണക്കുകൾ പുറത്തു വിട്ടത്.
2016 ല്‍ യുപിഐ സേവനം തുടങ്ങിയതിനു ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഉത്സവ സീസണിൽ വില്‍പന കൂടിയതോടെയാണ് യുപിഐ ഇടപാടുകളും റെക്കോർഡിലെത്തിയത്.
രാജ്യത്ത് യുപിഐ ഇടപാടുകളില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ജൂലൈയിൽ 600 കോടി കടന്ന യുപിഐ ഇടപാടുകളുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം ഏകദേശം 100 ശതമാനം ഉയർന്നിട്ടുണ്ട്. കൂടാതെ ഇടപാട് തുകകൾ ഒക്ടോബർ മാസത്തിൽ 73 ശതമാനം കൂടുകയും ചെയ്തു.
കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇടപാടുകളുടെ എണ്ണം 73 ശതമാനം ഉയർന്നപ്പോൾ ഇടപാടുകളുടെ മൂല്യം 57 ശതമാനവും വർധിച്ചിട്ടുണ്ട്. രാജ്യത്തെ ഓൺലൈൻ ഇടപാടുകളിൽ ഒരു പ്രധാന ഭാഗമാണ് യുപിഐ.
യുപിഐ പ്ലാറ്റ്‌ഫോം 2022 സെപ്റ്റംബറിൽ 680 കോടി ഇടപാടുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ഒക്ടോബറിൽ ഇത് 730 കോടിയിലെത്തിയതായും ഫിൻടെക് പ്ലാറ്റ്‌ഫോം എഫ്ടിക്യാഷിന്റെ സഹസ്ഥാപകനും സിഇഒയുമായ സഞ്ജീവ് ചന്ദക് പറഞ്ഞു.
ഏകദേശം 76 ശതമാനം ഇന്ത്യക്കാരും ഇപ്പോൾ ഓൺലൈൻ ഇടപാടിൽ യുപിഐ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു എന്നും റിപ്പോർട്ടിലുണ്ട്. ഫിസിക്കൽ, ഡിജിറ്റൽ, വെർച്വൽ ലോകങ്ങൾ ഒത്തുചേരുന്നതിനാൽ ആപ്പുകൾ/ബ്രൗസറുകൾ എന്നിവയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സന്ദര്‍ശനം നടത്താനും വാങ്ങാനും ഇന്ത്യക്കാർ തയാറാണെന്ന് ധനകാര്യ സേവന സാങ്കേതിക ദാതാക്കളായ എഫ്ഐഎസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ചെറിയ തുക മുതല്‍ വലിയ തുക വരെ യുപിഐ വഴി കൈമാറാന്‍ ഉപഭോക്താക്കൾ തയാറായതാണ് യുപിഐ ഇടപാടുകള്‍ കുത്തനെ കൂടാന്‍ കാരണമായത്. കടകളില്‍ ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഇടപാടുകള്‍ നടത്താവുന്ന തരത്തില്‍ ക്യുആര്‍ കോഡുകള്‍ വെച്ചതും ഇടപാടുകള്‍ എളുപ്പമാക്കി.
യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ ബാങ്കുകളുടെ സാന്നിധ്യം വര്‍ധിച്ചതും ഇടപാടുകളുടെ എണ്ണം കൂട്ടി. 2021 ഓഗസ്റ്റില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ഓഗസ്റ്റില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചിരുന്നു. ഇടപാടുകളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി ഇടപാടുകൾ നടത്തുക എന്നതാണ് യുപിഐയുടെ അടുത്ത ലക്ഷ്യം.
2016 ഏപ്രിൽ 11ന് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനാണ് യുപിഐ സേവനം ആരംഭിച്ചത്. ഇതിനിടെ എല്ലാ യുപിഐ അധിഷ്‌ഠിത ആപ്ലിക്കേഷനുകളും അവരുടെ ലൊക്കേഷൻ രേഖപ്പെടുത്തുന്നതിന് മുൻപ് ഉപഭോക്താക്കളുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് എൻപിസിഐ അറിയിച്ചിട്ടുണ്ട്.
ഏത് സമയത്തും ഒരു ക്ലയന്റ് അവരുടെ ലൊക്കേഷൻ റെക്കോർഡ് ചെയ്യാൻ അനുമതി നൽകുമ്പോൾ, ഈ അനുമതി യുപിഐയെയും അറിയിക്കണം, അല്ലാത്തപക്ഷം കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ നിയമം ഡിസംബർ 1 നകം നടപ്പിലാക്കാനും നിർദേശമുണ്ട്.