
ന്യൂഡൽഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനു വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്.
124.65 കോടി രൂപയുടെ നികുതി നോട്ടീസാണ അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർലൈൻസിന്‍റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വിമാനക്കമ്പനി നിരന്തരം ക്രമക്കേടുകൾ വരുത്തിയതായും വൈകിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.
വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിലെ കുടിശികയായി 44.44 കോടി രൂപയും ഡിസംബറിൽ 43.79 കോടി രൂപയും ജനുവരിയിൽ 12.19 കോടി രൂപയും ഫെബ്രുവരിയിൽ 12.10 കോടി രൂപയും മാർച്ചിൽ 12.12 കോടി രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ തുടർച്ചയായുണ്ടായ കാലതാമസവും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി, സ്പൈസ് ജെറ്റിന്‍റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കാൻ നിർദേശിച്ചുകൊണ്ടുള്ള കാരണം കാണിക്കൽ നോട്ടീസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കമ്പനിയുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതു സംബന്ധിച്ച് മേയ് 26നാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ച കമ്പനി ഇതുവരെ നിയമപരമായ നിബന്ധനകൾ പാലിക്കുകയോ കുടിശിക തീർക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.






