
ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 6 മാസത്തെ തടവിനാണ് കോടതിയലക്ഷ്യ കേസിൽ ശിക്ഷ. ഉദ്യോഗസ്ഥർക്ക് മുൻപിൽ ഉടൻ കീഴടങ്ങാൻ നിർദേശിച്ച കോടതി 70,500 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വന്തം ആസ്തികൾ സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒട്ടേറെ നിർദേശങ്ങൾ അനുസരിക്കാൻ ബൈജു ഇതുവരെ തയാറായില്ലെന്ന് കാട്ടിയാണ് ശിക്ഷ. അതേസമയം, ബൈജു സിംഗപ്പൂരിലുണ്ടോയെന്ന് വ്യക്തമല്ല. ബീആർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്മേലാണ് ബൈജുവിനെതിരെ നടപടി എന്നറിയുന്നു. ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജു ഉൾപ്പെടെയുള്ള ബൈജൂസ് സ്ഥാപകർക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ നൽകിയ കേസിന്മേൽ യുഎസിലും ഇന്ത്യയിലും കോടതികളിൽ കേസുകളുണ്ട്.
ബൈജു സ്ഥാപിച്ച ‘തിങ്ക് ആൻഡ് ലേൺ’ ആണ് ബൈജൂസിന്റെ മാതൃകമ്പനി.
കോവിഡ് കാലത്തും മറ്റും ഓൺലൈൻ പഠനത്തിന് പ്രിയമേറിയത് ബൈജൂസിന് വൻ നേട്ടമായിരുന്നു. ഈ രംഗത്തെ എതിരാളികളായ കമ്പനികളെ ഉൾപ്പെടെ ഏറ്റെടുത്ത് ബൈജൂസ് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ, സാമ്പത്തിക അച്ചടക്കം പാളിയതോടെ കമ്പനിയിൽ ബൈജുവിന്റെ തീരുമാനങ്ങളും പാളി. വായ്പാത്തിരിച്ചടവ് മുടങ്ങിയതിനാൽ പാപ്പരത്ത നടപടികളിലേക്ക് ബൈജൂസ് വീഴുകയായിരുന്നു.
പ്രതികരിച്ച് ബൈജു രവീന്ദ്രൻ
സിംഗപ്പൂർ കോടതി 6 മാസത്തെ തടവിന് ശിക്ഷിച്ചെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ബൈജു രവീന്ദ്രൻ. തന്റെ പ്രതിച്ഛായ മോശമാക്കുംവിധമാണ് റിപ്പോർട്ടുകൾ വന്നതെന്നും കേസിലെ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ബൈജു എക്സിൽ പറഞ്ഞു.
സിംഗപ്പൂർ കോടതിയുടേത് കേസിന്മേലുള്ള സാധാരണ നടപടിക്രമം മാത്രമാണ്. താനോ കമ്പനിയുടെ മറ്റ് സ്ഥാപകരോ തട്ടിപ്പുകളോ മറ്റെന്തെങ്കിലും തെറ്റോ ചെയ്തുവെന്ന് അതിനർഥമില്ല. രേഖകൾ ഹാജരാക്കുന്നത് സംബന്ധിച്ച് മാത്രമാണ് തർക്കം. തന്റെയോ ബൈജൂസ് സ്ഥാപകരുടെയോ ഭാഗത്ത് തെറ്റുകളില്ലെന്ന് കക്ഷികളും അംഗീകരിച്ചതാണ്.
എന്നാൽ, പൊതുമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കും വിധമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പരസ്പരം കേസുകളുമായി മുന്നോട്ടുപോകുന്നതിന് പകരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമാക്കാൻ എല്ലാ കക്ഷികളും തീരുമാനിച്ചതാണെന്നും ബൈജു പറഞ്ഞു. തനിക്കോ കമ്പനിയുടെ മറ്റ് സ്ഥാപകർക്കോ അനധികൃതമായി പണമൊന്നും ലഭിച്ചിട്ടില്ല. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ബൈജു പറഞ്ഞു.






