
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (എന്‍എസ്‌ഇ) ന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറി (ഐപിഒ) നുള്ള തടസങ്ങള്‍ പൂര്‍ണമായി നീങ്ങുന്നതിന് വഴിയൊരുങ്ങി.
ഐപിഒക്ക് തടസമായി നിന്ന ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള എന്‍എസ്‌ഇയുടെ അപേക്ഷ സെബിയുടെ വിദഗ്‌ധ സമിതി അംഗീകരിച്ചു. 1800 കോടി രൂപ നല്‍കിയാണ് എന്‍എസ്‌ഇ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിന് മുന്നോട്ടുവന്നത്. ഈ നിര്‍ദേശമാണ് സെബി അംഗീകരിച്ചത്.
ജനുവരി അവസാനമാണ് എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്ക് സെബി എന്‍ഒസി നല്‍കിയത്.കുറെ വര്‍ഷങ്ങളായി ഐപിഒയ്‌ക്ക് അനുമതി ലഭിക്കാന്‍ എന്‍എസ്‌ഇ ശ്രമിച്ചു വരികയാണ്. എന്നാല്‍ എന്‍എസ്‌ഇയുടെ ഭാഗത്തു നിന്നുണ്ടായ ചില വീഴ്‌ചകള്‍ ചൂണ്ടികാട്ടി സെബി അനുമതി നിഷേധിക്കുകയായിരുന്നു. എന്‍എസ്‌ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളാണ് ഐപിഒ നടപടികളെ പ്രതികൂലമായി ബാധിച്ചത്.
സെക്യൂരിറ്റീസ് കോണ്‍ട്രാക്‌ട് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ അന്വേഷണം എന്‍എസ്‌ഇ നേരിട്ടത്. എല്ലാ ട്രേഡര്‍മാര്‍ക്കും തുല്യമായ നിലയില്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതില്‍ വീഴ്‌ച വന്നുവെന്ന് ചൂണ്ടികാട്ടി എന്‍എസ്‌ഇയ്‌ക്ക് സെബി പിഴ ചുമത്തിയിരുന്നു. ഇത് നിയമ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ഈ കേസ് ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം അവസാനം ഈ പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിനായി പിഴ നല്‍കാമെന്ന് എന്‍എസ്‌ഇ സെബിയെ അറിയിച്ചു. മറ്റു കേസുകളിലായി മൊത്തം 1800 കോടിയാണ് പിഴ നല്‍കാന്‍ തയാറായത്. ഇതോടെയാണ് ഐപിഒയ്‌ക്കുള്ള തടസങ്ങള്‍ നീങ്ങുന്നതിന് കളമൊരുങ്ങിയത്.






