ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഇന്ത്യയുടെ സുദര്‍ശന്‍ ചക്രയില്‍ പങ്കാളിയാകാന്‍ റഷ്യ

മിസൈല്‍ വ്യോമാക്രമണങ്ങളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ നൂതനമായ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച്‌ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് മിഷൻ സുദർശൻ ചക്ര എന്ന പദ്ധതി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇന്ത്യയുടെ അഭിമാന പദ്ധതിയില്‍ പങ്കുചേരാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ റഷ്യ.

ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റൊമൻ ബബുഷ്കിനാണ് പദ്ധതിയില്‍ പങ്കാളിയാകാനുള്ള റഷ്യയുടെ താത്പര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സുദർശൻ ചക്ര പദ്ധതിയില്‍ റഷ്യൻ ഉപകരണങ്ങള്‍ ഉണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബബുഷ്കിൻ സുദർശൻ ചക്രയിലെ റഷ്യയുടെ താത്പര്യം പ്രകടിപ്പിച്ചത്. സൈനിക മേഖലയില്‍ നിലവില്‍ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത് സുദർശൻ ചക്ര എന്നപേരാണ്. ഇതേ പേരിലാണ് പുതിയ സംയോജിത വ്യോമപ്രതിരോധ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലായാണ് എസ്-400 പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുദർശൻ ചക്ര പദ്ധതിയില്‍ സഹകരിക്കാനുള്ള താത്പര്യം റഷ്യൻ ഉപസ്ഥാനപതിയുടെ വാക്കുകളീലൂടെ പുറത്തുവന്നത്.

ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 30 ശതമാനത്തോളം റഷ്യൻ നിർമിതമാണ്. ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിനുള്ള സാധ്യത റഷ്യ തേടുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബബുഷ്കിന്റെ പ്രസ്താവന. അതേസമയം, ട്രംപ് അടിച്ചേല്‍പ്പിച്ച തീരുവയെ തുടർന്ന് ഇന്ത്യയ്ക്കുള്ള റഷ്യയുടെ പിന്തുണയും അദ്ദേഹം ആവർത്തിച്ചു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അമിതമായി നികുതി ചുമത്തുന്നത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് യു.എസ് വിപണിയില്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കില്‍, റഷ്യൻ വിപണിയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങളെ സ്വാഗതം ചെയ്യുന്നു- ബബുഷ്കിൻ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ യുഎസ് നികുതികള്‍ നീതികരിക്കാനാകാത്തതാണ്. ബാഹ്യസമ്മർദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ- റഷ്യ ഊർജ്ജ സഹകരണം തുടർന്നും മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിനിറഞ്ഞ സമയമാണ്. പക്ഷെ, ഞങ്ങള്‍ക്ക് പരസ്പരമുള്ള ബന്ധത്തില്‍ വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു സുഹൃത്തായാണ് കാണുന്നതെങ്കില്‍ യുഎസ് ഒരിക്കലും ഇതുപോലെ പെരുമാറില്ലെന്നും ബബുഷ്കിൻ പറഞ്ഞു.

X
Top