
ന്യൂഡല്‍ഹി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞു.സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ഏകദേശം 1.53 ശതമാനം വീതം നഷ്ടപ്പെടുത്തിയിരുന്നു. ഇതോടെ നിക്ഷേപകര്‍ നേരിട്ട നഷ്ടം ഏകദേശം 3.88 ലക്ഷം കോടി രൂപയായി.
സെന്‍സെക്‌സും നിഫ്റ്റിയും ഈ വര്‍ഷം ഇതുവരെ യഥാക്രമം 1.75 ശതമാനവും 3.04 ശതമാനം പൊഴിച്ചിട്ടുണ്ട്. ആഗോള വിപണികളില്‍, എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവ 2 ശതമാനം വീതവും ജാപ്പീനീസ് നിക്കൈ 1.34 ശതമാനവും ഹോങ്കോങ്, ഹെങ് സെങ് 0.5 ശതമാനവുമാണ് തകര്‍ച്ച നേരിട്ടത്. യൂറോപ്പില്‍, എഫ്ടിഎസ്ഇ 100 0.9%, സിഎസി 0.7%, ഡാക്‌സ് 0.6% എന്നിങ്ങനെ പിന്‍വാങ്ങി.
തകര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങള്‍:
പുടിന്റെ ആണവ മുന്നറിയിപ്പ്: ഉക്രൈനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായുള്ള നിര്‍ണ്ണായക ആണവായുധ ഉടമ്പടിയില്‍ നിന്നും പുട്ടിന്‍ പിന്‍വാങ്ങുകയായിരുന്നു. മാത്രമല്ല, ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. സംഭവവികാസത്തെ ‘ നിര്‍ഭാഗ്യകരവും നിരുത്തരവാദപരവും’ എന്ന് വിശേഷിപ്പിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇത് ലോകത്തെ കൂടുതല്‍ അപകടകരമായ സ്ഥലമാക്കി മാറ്റുമെന്ന് പ്രസ്താവിച്ചു. തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹം പുട്ടിനോടാവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി.
ഫെഡറല്‍ മിനിറ്റ്സ്: ഫെബ്രുവരി 22-ന് പണനയ യോഗത്തിന്റെ മിനിറ്റുകള്‍ ഫെഡറല്‍ റിസര്‍വ് പുറത്തുവിടും. അതിന് മുന്നോടിയായി സ്വാഭാവികമായും നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തി. കര്‍ശനമായ നടപടികള്‍ തുടരാന്‍ യുഎസ് നയരൂപകര്‍ത്താക്കള്‍ തയ്യാറാകുമെന്ന് ആശങ്കയുണ്ട്. മികച്ചഡാറ്റകളാണ് ഇത്തരമൊരു ചിന്തയ്ക്ക് വിത്തുപാകിയത്. യുഎസ് ഉത്പാദന സൂചിക ജനുവരിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നിരുന്നു. ഇത് പലിശ നിരക്ക് വര്‍ദ്ധനവിലേയ്ക്ക് വിരല്‍ ചൂണ്ടി. ആഗോള സമ്പദ്വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ നിക്ഷേപകര്‍ ഫെഡറേഷന്റെ നിലപാട് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
ആര്‍ബിഐ മിനിറ്റ്സ്: ഫെബ്രുവരിയിലെ പണനയ മീറ്റിംഗിന്റെ മിനുറ്റ്‌സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 22 ന് പ്രസിദ്ധീകരിക്കും. നിരക്ക് വര്‍ദ്ധനവിന്റെ സൂചനകള്‍ക്കായി നിക്ഷേപകര്‍ ആകാംക്ഷ പൂര്‍വം കാത്തിരിക്കയാണ്. മിനുട്സ്, ആര്‍ബിഐ നിരീക്ഷണങ്ങള്‍ വിവരിക്കുകയും സമീപഭാവിയില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമോ എന്നതിന്റെ സൂചന നല്‍കുകയും ചെയ്യും.
അദാനി ഗ്രൂപ്പ് ഓഹരികളുടെ ഇടിവ്: അദാനി ഗ്രൂപ്പ് ഓഹരികള്‍ ബുധനാഴ്ച നിക്ഷേപകരുടെ 40,000 കോടി രൂപയിലധികം നഷ്ടപ്പെടുത്തി. രണ്ടാഴ്ചയിലെ കനത്ത തകര്‍ച്ച നേരിട്ടതോടെയാണ് ഇത്. 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം മൂല്യം 8 ലക്ഷം കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്.
യു.എസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ പുറത്തുവന്ന ജനുവരി 24 തൊട്ട് ഇതുവരെ 60 ശതമാനം മൂല്യം ഗ്രൂപ്പ് ഓഹരികള്‍ നഷ്ടപ്പെടുത്തി. പതാക വാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസാണ് ബുധനാഴ്ച കനത്ത തകര്‍ച്ച വരിച്ചത്. 10.43 ശതമാനം താഴ്ന്ന് 1404.85 രൂപയിലായിരുന്നു ക്ലോസിംഗ്.
അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എന്നിവ 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തിയപ്പോള്‍ അദാനി പവര്‍-5 ശതമാനം താഴ്ച, എന്‍ഡിടിവി-5 ശതമാനം താഴ്ച, അദാനി പോര്‍ട്ട്സ്, എസിസി-6 ശതമാനം താഴ്ച എന്നിങ്ങനെയാണ് മറ്റ് ഓഹരികള്‍ നേരിട്ട നഷ്ടം.ഇതോടെ മൊത്തം വിപണി മൂല്യവും ചോര്‍ന്നു. ബിഎസ്ഇയുടെ മാര്‍ക്കറ്റ് മൂല്യം 3.9 ലക്ഷം കോടി രൂപ കുറഞ്ഞ് 261.3 ലക്ഷം കോടി രൂപയിലെത്തി.
വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം: പുതുവത്സരം പിറന്നതോടെ വിദേശ നിക്ഷേപകര്‍ ഓഹരി വില്‍പന രൂക്ഷമാക്കി. ഈ വര്‍ഷം ഇതിനോടകം 3.37 ബില്യണ്‍ ഡോളര്‍ നിക്ഷേപം അവര്‍ പിന്‍വലിച്ചിട്ടുണ്ട്. 2022 ല്‍ 17.21 ബില്യണ്‍ ഡോളര്‍ ഓഹരികളാണ് വിറ്റഴിച്ചത്. ഇന്ത്യന്‍ ഓഹരികളുടെ അമിത മൂല്യനിര്‍ണ്ണയമാണ് വിദേശ നിക്ഷേപകരെ വില്‍പനയ്ക്ക് പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഓഹരികള്‍ വില്‍ക്കുകയും വിലകുറഞ്ഞ ചൈന, തായ് വാന്‍ വിപണികളില്‍ അവര്‍ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നു. അതേസമയം ഇന്ത്യയുടെ വളര്‍ച്ചാസാധ്യത കണക്കിലെടുത്ത് വിദേശനിക്ഷേപകര്‍ ഈയിടെ നിക്ഷേപത്തിന് തയ്യാറായിരുന്നു.
തണുപ്പന്‍ മൂന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍: ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ മൂന്നാംപാദത്തില്‍ പ്രതീക്ഷിച്ച തോതിലായില്ല. സാമ്പത്തിക, വാഹന ഓഹരികള്‍ നേട്ടമുണ്ടാക്കിയെങ്കിലും ചരക്ക് മേഖല തിരിച്ചടി നേരിടുകയായിരുന്നു. ഉപഭോഗത്തിന്റെ കുറവ് അവശ്യവസ്തു കമ്പനികളേയും വിവേചനാധികാര കമ്പനികളേയും ഒരേപോലെ ബാധിച്ചു. അതേസമയം മികച്ച റാബി വിളവെടുപ്പും ചില്ലറ പണപ്പെരുപ്പം കുറയുന്നതും കാരണം സാമ്പത്തിക വിദഗ്ധര്‍ ശുഭാപ്തി വിശ്വാസത്തിലാണ്.






