
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് തന്റെ കന്നി ബജറ്റ് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. വയോജന വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തി. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ട് വെച്ച ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ചികിൽസാ ചിലവുകളിൽ നിന്ന് സാധാരണ കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ഒരു കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വലിയ സാമ്പത്തിക ഭാരമില്ലാതെ മികച്ച ചികിൽസ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സാധാരണക്കാർക്കായി നടപ്പിലാക്കിയ ‘കാരുണ്യ’ ചികിൽസാ സഹായ പദ്ധതിയുടെ ചുവടുപിടിച്ചാണ് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.






