
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പെട്രോൾ, ഡീസൽ വിലവർധനവും ഇന്ധനക്ഷമതയിലെ ആശങ്കകളും കാരണം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം.
ജൂലൈ മാസത്തിൽ മാത്രം 3,27,901 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിലുടനീളം വിറ്റഴിച്ചതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ 12 ശതമാനവും ഇ.വി വിഭാഗത്തിൽ നിന്നുള്ളതായി മാറിയെന്ന് ഫാഡ ഭാരവാഹികൾ വ്യക്തമാക്കി.
വിൽപ്പനയിൽ ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തിയത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ്. ജൂലൈയിൽ മാത്രം 2,04,362 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 32,928 യാത്രാവാഹനങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.
കൂടാതെ 87,055 മുച്ചക്രവാഹനങ്ങളും 3,556 വാണിജ്യവാഹനങ്ങളും നിരത്തിലെത്തിയതോടെ കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 66 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഈ മേഖല രേഖപ്പെടുത്തിയത്.






